രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരായ പരാതി; പോലീസ് കേസെടുത്തു

single-img
2 September 2022

യൂത്ത് കോണ്‍ഗ്രസ് കേരളാ ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പോലീസ് കേസെടുത്തു. മുസ്ലിം നാമധാരികളായ സഖാക്കളെ സിപിഎം എന്തിന് ബലി കൊടുക്കുന്നു എന്ന തലക്കട്ടോടെ ചെയ്ത രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരായ പരാതിയിലാണ് അടൂര്‍ പൊലീസ് കേസെടുത്തത്.

ഇദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കലാപ ആഹ്വാനം നല്‍കിയെന്നാണ് കൊല്ലം കേന്ദ്രീകരിച്ചുള്ള ഒരു സമൂഹമാധ്യമ കൂട്ടായ്മ പരാതി നല്‍കിയത്. സ്വന്തം പാർട്ടിക്കാരെ , അതും മുസ്ലിം നാമധാരികളായ പാർട്ടിക്കാരെ എന്തിനാണ് ഇങ്ങനെ ബലികൊടുക്കുന്നത് എന്ന് സംഘപരിവാർ സഹായം എല്ലാ കാലത്തും പറ്റുന്ന കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മറുപടി പറയണമെന്നും രാഹുൽ പറഞ്ഞിരുന്നു. കഴിഞ്ഞ മാസം 16ന് രാഹുല്‍ ഫേസ്ബുക്കിലിട്ട പോസ്റ്റ് ഇതുവരെ പിന്‍വലിച്ചിട്ടില്ല.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കഴിഞ്ഞ ദിവസം പാലക്കാട് കൊല്ലപ്പെട്ട ഷാജഹാൻ,

വെഞ്ഞാറമൂട്ടിൽ കൊല്ലപ്പെട്ട മിഥ്ലാജ്, ഹക്ക്,

കായംകുളത്ത് കൊല്ലപ്പെട്ട സിയാദ്,

പട്ടാമ്പിയിൽ കൊല്ലപ്പെട്ട സെയ്താലി…..

എത്ര മുസ്ലീം നാമധാരികളായ സഖാക്കളാണ് ദുരൂഹമായ സാഹചര്യങ്ങളിൽ കൊല്ലപ്പെടുന്നത്.

CPIM ഈ കൊലപാതകങ്ങളുടെയെല്ലാം ഉത്തരവാദിത്വം ആദ്യം ഇതര പാർട്ടികളിൽ ആരോപിക്കുന്നുണ്ടെങ്കിലും, അന്വേഷണവും ആരോപണവും CPIM ലേക്ക് തന്നെയാണ് പിന്നീട് എത്തിച്ചേരുന്നത്. ആ ഘട്ടത്തിൽ തന്നെ അന്വേഷണം സ്വിച്ച് ഇട്ടത് പോലെ അവസാനിപ്പിക്കുകയും ചെയ്യുന്നു.

നിഗൂഢമായ ഈ കൊലപാതകങ്ങളുടെ ചുരുളഴിയേണ്ടതുണ്ട്. സ്വന്തം പാർട്ടിക്കാരെ , അതും മുസ്ലിം നാമധാരികളായ പാർട്ടിക്കാരെ എന്തിനാണ് ഇങ്ങനെ ബലികൊടുക്കുന്നത് എന്ന് സംഘപരിവാർ സഹായം എല്ലാ കാലത്തും പറ്റുന്ന കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മറുപടി പറയണം.

നിങ്ങൾ നേരിട്ട് തന്നെ കൊലപ്പെടുത്തുന്ന ഞങ്ങളുടെ ശുഹൈബിനെയും, ഷുക്കൂറിനെയും, നിങ്ങൾ കൊന്ന ഫസലിനെയും ഒന്നും മറന്നിട്ടുമില്ല… മുസ്ലിം ഉന്മൂലനം തന്നെയാണോ നിങ്ങളുടെ രാഷ്ട്രീയം ? എന്തിനു കൊല്ലുന്നു സി.പി.എമ്മെ ?