മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിന് അമിത വേഗത; കോടതി റിപ്പോർട്ട് തേടി


സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻറെ പൊലീസ് അകമ്പടിവാഹനത്തിന്‍റെ അമിത വേഗതയിൽ പാലാ ഫസ്റ്റ് ക്ലാസ്സ് ജൂഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിപ്പോർട്ട് തേടി. പാലായിലെ കോഴ ഭാഗത്ത് കഴിഞ്ഞ വെള്ളിയാഴ്ച്ച മുഖ്യമന്ത്രിയുടെ പൊലീസ് അകമ്പടി വാഹനം അപകടരമായ രീതിയിൽ പോയതിനെ കുറിച്ചാണ് കുറവിലങ്ങാട് എസ് എച്ച് ഒ യോട് കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടത്.
ആ സമയം റോഡിൽ ഉണ്ടായിരുന്ന മജിസ്‌ട്രേറ്റിന്‍റെ വാഹനം ഉൾപ്പടെ അപകടത്തിലാഴ്ത്തുന്ന വിധത്തിലായിരുന്നു പൊലീസ് അകമ്പടി വാഹനം കടന്ന് പോയത്. പിന്നാലെ സംഭവത്തിൽ കുറവിലങ്ങാട് എസ് എച്ച് ഒ യെ കോടതിയിൽ വിളിച്ചു വരുത്തിയാണ് ഫസ്റ്റ് ക്ലാസ്സ് ജൂഡിഷ്യൽ കോടതി മജിസ്‌ട്രേറ്റ് ജി പദ്മകുമാർ റിപ്പോർട്ട് തേടിയത്.
സാധാരണക്കാരായ ജനങ്ങൾക്ക് റോഡിലൂടെ യാത്ര ചെയ്യണ്ടേയെന്നും കോടതി എസ് എച്ച് ഒ യോട് ചോദിച്ചു. സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ട് 17 ന് മുൻപ് സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.