തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ച സംഭവം; അങ്ങേയറ്റം ദുഃഖകരമാണെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്

single-img
5 September 2022

കോട്ടയം മെഡിക്കല്‍ കോളേജില്‍ തെരുവ് നായയുടെ കടിയേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന കുട്ടി മരിച്ച സംഭവം അങ്ങേയറ്റം ദുഃഖകരമാണെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണാജോര്‍ജ്. സാധ്യമായ വിധത്തിൽ എല്ലാ ചികിത്സയും നൽകണമെന്ന് നിർദേശിച്ചിരുന്നു. കുട്ടിയുടെ സാമ്പിള്‍ പൂനെയിലെ ലാബിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്.

ചികിത്സയുടെ കാര്യത്തിൽ എന്തെങ്കിലും വീഴ്ച ഉണ്ടായെങ്കിൽ അന്വേഷണം നടത്തും. സംസ്ഥാനത്തെ എല്ലാ വകുപ്പും സംയുക്തമായി കർമ പദ്ധതി തയ്യാറാക്കും. പേവിഷബാധക്കെതിരെയുള്ള വാക്സിനുമയി ബന്ധപ്പെട്ട പൊതുജനങ്ങളുടെ ആശങ്ക പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, തെരുവ് നായ കടിച്ചു കുട്ടി മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്. ചികിത്സ പിഴവ് ആരോപിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ്‌ പത്തനംതിട്ട ഡിഎംഒയെ ഉപരോധിച്ചു. ചികിത്സ പിഴവ് ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നു ബിജെപിയും ആവശ്യപ്പെട്ടു.

അതേസമയം, പത്തനംതിട്ടയിൽ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന പന്ത്രണ്ട് വയസുകാരിയുടെ മരണകാരണം അക്യൂട്ട് എൻസഫലൈറ്റിസ് സിൻഡ്രോം ആണെന്നാണ് വിശദീകരണം. ഇതേതുടര്‍ന്ന് അഭിരാമിക്ക് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം ഒഴിവാക്കിയിരുന്നു.

ഇന്ന് ഉച്ചയ്ക്ക് 1.40 ഓടെയാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്. കുട്ടിയുടെ മരണത്തിന് പിന്നാലെ ചികിത്സാ പിഴവ് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് മാതാപിതാക്കള്‍. പെരുനാട് ആശുപത്രിക്ക് എതിരെയാണ് അഭിരമായുടെ അച്ഛനും അമ്മയും ആരോപണം ഉന്നയിച്ചിരിക്കുന്നത്. പെരുനാട് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയില്ല. പരിമിതികളുണ്ടെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞെന്നും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.