രാജവെമ്പാലയെക്കാൾ വലിയ വിഷമാണ് മുഖ്യമന്ത്രിക്ക്; പിണറായി വിജയൻ കാളകൂടവിഷം: കെ സുരേന്ദ്രൻ

single-img
30 October 2023

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ കാളകുട വിഷമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിൽ ഭീകരവാദികളെ വളർത്തുന്നത് പിണറായി. നാല് വോട്ടിനുവേണ്ടി തീവ്രവാദികളെ വളർത്തുന്നു. ബിജെപി സംസ്ഥാന നേതൃയോഗത്തിലാണ് സുരേന്ദ്രൻ്റെ പരാമർശം.

കേന്ദ്രമന്ത്രിയായ രാജീവ് ചന്ദ്രശേഖറിനെ മുഖ്യമന്ത്രി കൊടും വിഷം എന്ന് വിളിച്ചതിനു പിന്നാലെയാണ് സുരേന്ദ്രൻ്റെ പരാമർശവും പുറത്തുവരുന്നത്. രാജവെമ്പാലയെക്കാൾ വലിയ വിഷമാണ് മുഖ്യമന്ത്രിക്ക് എന്ന് സുരേന്ദ്രൻ ആരോപിച്ചു. വർഗീയ ധ്രുവീകരണത്തിനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഹമാസ് ഭീകരൻ കേരളത്തിൽ പ്രസംഗിച്ചു. ഇങ്ങനെ ഒരു ആഭ്യന്തരമന്ത്രിയല്ല ഇവിടെ ഉണ്ടായിരുന്നതെങ്കിൽ നടപടിയെടുത്തേനെ. ഇതിനെ ചോദ്യം ചെയ്ത ചന്ദ്രശേഖർ ആണോ അവരെ പ്രസംഗിപ്പിച്ച മുഖ്യമന്ത്രിയാണോ വിഷം? എന്തിനാണ് ധൃതിപിടിച്ച് മാർട്ടിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്ക് ആക്കിയത്?

ആരൊക്കെ അയാളെ സഹായിച്ചു എന്നത് അന്വേഷണം വേണം. കേരളത്തിൽ ഭീകരവാദ ശക്തികളെ പാലൂട്ടി വളർത്തുന്നത് മുഖ്യമന്ത്രി അവസാനിപ്പിക്കണം. കേരളത്തിൽ ഭീകരവാദ സംഘടനകളുടെ സ്ലിപ്പർ സെല്ലുണ്ട്.

കളമശ്ശേരി കേസിനു പിന്നിൽ ആരൊക്കെയെന്ന് കണ്ടെത്തണം. ഒരു രാത്രി കൊണ്ട് അന്വേഷണം അവസാനിപ്പിക്കരുത്. സംശയങ്ങൾ പലതുമുണ്ട്. പരസഹായം ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരണം. ചില സംശയങ്ങൾക്ക് ന്യായമായ ഉത്തരം മുഖ്യമന്ത്രി നൽകുന്നില്ല. ഇത് കേരളമാണെന്ന് മാത്രം മുഖ്യമന്ത്രി പറയരുത് എന്നും സുരേന്ദ്രൻ പറഞ്ഞു.

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തുവന്നിരുന്നു. കേരളം തീവ്രവാദ ശക്തികളുടെ കേന്ദ്രമാണെന്ന മന്ത്രിയുടെ നിലപാടിനെയാണ് മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചത്. രാജീവ് ചന്ദ്രശേഖർ കൊടും വിഷമാണെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. ഒരു വിടുവായൻ പറയുന്ന കാര്യമാണ് മന്ത്രി പറഞ്ഞത് എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വിമർശിച്ചു.