തലശ്ശേരിയില്‍ ചവിട്ടേറ്റ ആറു വയസുകാരനെ വഴിപോക്കനായ മറ്റൊരാളും തലയ്ക്കടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

single-img
5 November 2022

കണ്ണൂര്‍: തലശ്ശേരിയില്‍ ചവിട്ടേറ്റ രാജസ്ഥാന്‍ സ്വദേശി ആറു വയസുകാരന്‍ ഗണേഷിനെ വഴിപോക്കനായ മറ്റൊരാളും തലയ്ക്കടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.

കുട്ടി കാറിലേക്ക് നോക്കി നില്‍ക്കുമ്ബോഴായിരുന്നു മര്‍ദനം. കാറിന് ചാരിനിന്നതിന് കുട്ടിയെ ചവിട്ടിവീഴ്ത്തിയ പ്രതി മുഹമ്മദ് ഷിഹാദ് കുട്ടിയുടെ തലക്കടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

ഷിഹാദ് മര്‍ദിക്കുന്നതിന് മുന്‍പാണ് വഴിപോക്കനായ മറ്റൊരാള്‍ കുട്ടിയെ അടിക്കുന്നത്. പൊലീസ് എഫ്‌ഐആറില്‍, ഷിഹാദ് കുട്ടിയുടെ തലയില്‍ അടിച്ചുവെന്നും കാല് കൊണ്ട് ചവിട്ടിയെന്നുമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇതില്‍ ചവിട്ടേല്‍ക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. സിസിടിവിയിലെ കൂടുതല്‍ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മറ്റൊരാളും മര്‍ദിച്ചത് കണ്ടത്.

അതേസമയം, സംഭവത്തില്‍ പൊലീസ് വീഴ്ച പറ്റിയെന്ന വിമര്‍ശനത്തില്‍ അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച രാത്രി നടന്ന സംഭവമായിട്ടും പ്രതിയെ കസ്റ്റഡിയിലെടുക്കാതെ വീട്ടിലേക്ക് പറഞ്ഞു വിട്ടത് പൊലീസിന്റെ വീഴ്ചയാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. പൊലീസ് വീഴ്ച അന്വേഷിക്കുന്ന എഎസ്പി നിതിന്‍രാജ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍, എസ്‌ഐ അടക്കമുള്ളവരില്‍ നിന്ന് മൊഴിയെടുക്കും. അക്രമത്തിനിരയായ കുട്ടിയിപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്.