ഭൂമിയിടപാട്; കർദിനാൾ ജോ‍ർജ് ആലഞ്ചേരി ഉൾപ്പെടെയുള്ളവരെ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യും

single-img
25 June 2023

സിറോ മലബാർ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയിൽ നടന്ന ഭൂമിയിടപാട് കേസിൽ കർദിനാൾ ജോ‍ർജ് ആലഞ്ചേരി ഉൾപ്പെടെയുള്ളവരെ ഇ ഡി ചോദ്യം ചെയ്യും. ഭൂമി ഇടപാടിലെ കളളപ്പണ ഇടപാടാണ് കേന്ദ്ര ഏജൻസി പരിശോധിക്കുന്നത്.

ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ നേരത്തെ തന്നെ അന്വേഷണസംഘം അതിരൂപതയോട് ആവശ്യപ്പെട്ടിരുന്നു. കർദിനാൾ മാർ ജോർജ് ആല‌ഞ്ചേരിക്ക് പുറമേ ഇപ്പോഴുള്ള അപ്പൊസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ് ആൻഡ്രൂസ് താഴത്ത്, അതിരൂപതയുടെ ചുമതലയുളള ഒരു വൈദികൻ, ചാർട്ടേ‍ഡ് അക്കൗണ്ടന്‍റ് എന്നിവരിൽ നിന്നും വിവരങ്ങൾ തേടും.

അതിരൂപതയുടെ കീഴിൽ ഉണ്ടായിരുന്ന 1.60 ഏക്കർ ഭൂമി വിവിധ ആളുകൾക്ക് വിൽപ്പന നടത്തിയതിൽ ക്രമക്കേടുണ്ടെന്ന ആരോപണത്തിന്മേൽ കേസെടുത്ത് അന്വേഷണം നടക്കുകയാണ്. കർദ്ദിനാൾ ഉൾപ്പെടെ മൂന്ന് പേരെ പ്രതിയാക്കി ആറ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഗൂഢാലോചന, വിശ്വാസവഞ്ചന അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസുകൾ. കർദ്ദിനാളിന് പുറമെ സിറോ മലബാർ സഭയുടെ മുൻ പ്രോക്യൂറേറ്റർ ജോഷി പുതുവ, ഭൂമി വിൽപ്പനയുടെ ഇടനിലക്കാരൻ സാജു വ‍ർഗീസ് കുന്നേൽ എന്നിവരാണ് കേസിലെ കൂട്ട് പ്രതികൾ.