കേരളത്തിൽ ബിജെപിക്ക് സീറ്റ് ലഭിക്കും: ദേവേന്ദ്ര ഫഡ്‌നാവിസ്

single-img
7 April 2024

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ കേരളത്തില്‍ അത്ഭുതങ്ങള്‍ സംഭവിക്കുമെന്നും ബിജെപി സീറ്റുനേടുമെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കീഴില്‍ ഇന്ത്യ ഏറെ മുന്നേറി ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറി. ഇനിയുള്ള 5 വര്‍ഷം കൊണ്ട് മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും. രാജ്യത്ത് ഭരണാനുകൂല വികാരമാണ് ഉള്ളത്. ഭരണ വിരുദ്ധ വികാരം എങ്ങും കാണാനില്ല.

കേരളത്തിലെ ജനങ്ങളും ദേശീയതയുടെ മുഖ്യധാരയിലേക്ക് വന്നുകഴിഞ്ഞു. ഇക്കുറി കേരളത്തില്‍ ബിജെപിക്ക് വോട്ട് കൂടുമെന്നും സീറ്റ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴില്‍ രാജ്യത്തിന്റെ വികസനം അതിവേഗം മുന്നോട്ടുപോവുകയാണ്. ഗരിബ് കല്യാണ്‍ യോജന ഉള്‍പ്പെടെയുള്ള പദ്ധതികളുടെ ഫലമാണത്. 25 കോടി പേര്‍ ദാരിദ്ര്യരേഖയ്ക്ക് മുകളിലായി. ഇത് ലോകത്ത് ഒരു രാജ്യത്തും ഉണ്ടായിട്ടില്ല.

20 കോടി ജനങ്ങള്‍ക്ക് വീട്, 50 കോടി പേര്‍ക്ക് കുടിവെള്ളം തുടങ്ങിയവ നല്‍കി. പദ്ധതികള്‍ ഇപ്പോഴും തുടരുന്നു. കഴിഞ്ഞ 10 വര്‍ഷത്തെ ഭരണത്തില്‍ ജനങ്ങള്‍ സംതൃപ്തരാണ്. അതിനാല്‍ തന്നെ ഭരണവിരുദ്ധ വികാരമില്ല. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ശക്തമായ പിന്തുണയാണ് മോദി സര്‍ക്കാരിന് ലഭിക്കുന്നത്. കേരളത്തില്‍ നിന്നും മികച്ച പിന്തുണ ലഭിക്കും. ദേശീയതലത്തില്‍ കോണ്‍ഗ്രസിനും ഇടത് പാര്‍ട്ടികള്‍ക്ക് ഒരേ അജണ്ടയാണ്. അവര്‍ തമ്മില്‍ ഒരു വ്യത്യാസവുമില്ല. അഴിമതിയും അടിച്ചമര്‍ത്തലുമാണ് അവരുടെ അജണ്ട. ഇത് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം. വിദ്യാസമ്പന്നരാണ് കേരളീയര്‍.

കേരളത്തിലെ എല്‍ഡിഎഫും യുഡിഎഫും വോട്ട് ബാങ്കിനായി ദേശവിരുദ്ധ ശക്തികളെ പ്രീണിപ്പിക്കുന്നു. അവരുമായി സഖ്യമുണ്ടാക്കുന്നു. കേരളം വികസനത്തില്‍ വളരെ പിന്നിലേക്ക് പോവുകയാണ്. ഇതെല്ലാം കേരളീയര്‍ക്ക് അറിയാം. അതിനാല്‍ തന്നെ കേരളത്തിലെ ജനങ്ങളും ദേശീയതയുടെ മുഖ്യധാരയിലേക്ക് വരും മോദിക്കൊപ്പം അണിനിരക്കും.