മോദി പുടിനായി മാറി; ബിജെപി അടിച്ചമർത്തൽ നയം സ്വീകരിക്കുന്നു: രമേശ് ചെന്നിത്തല
![single-img](https://www.evartha.in/wp-content/themes/nextline_evartha_v2/images/footer_logo.png)
![](https://www.evartha.in/wp-content/uploads/2024/03/chennithala.gif)
രാജ്യത്ത് പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്യാനുള്ള ഗവേഷണമാണ് ബിജെപി നടത്തുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല . കോൺഗ്രസിന്‍റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നു. എങ്ങിനെ തെരഞ്ഞെടുപ്പ് പ്രവർത്തനം കോൺഗ്രസ് നടത്തുമെന്ന് അദ്ദേഹം ചോദിച്ചു.
ബിജെപി അടിച്ചമർത്തൽ നയം സ്വീകരിക്കുകയാണ്. കോൺഗ്രസ് അക്കൗണ്ടുകൾ മരവിപ്പിച്ചതോടെ പ്രവർത്തനത്തെ ബാധിച്ചു. കോൺഗ്രസിന് ഒരു ലവൽ പ്ലേ ഗ്രൗണ്ട് ഇല്ല. മോദി ഇനി അധികാരത്തിൽ എത്തിയാൽ നടപ്പാക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്. മോദി പുടിനായി മാറി. മോദിയുടെ ഈ നിലപാടുകൾക്കെതിരെ ജനങ്ങൾ ബോധവാൻമാരാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോൺഗ്രസ് പാർട്ടിയെ തകര്‍ക്കാന്‍ പ്രധാനമന്ത്രി ആസൂത്രിത നീക്കം നടത്തുന്നുവെന്ന് സോണിയ ഗാന്ധി ഇന്നലെ കുറ്റപ്പെടുത്തിയിരുന്നു. കേന്ദ്ര ഏജൻസിയായ ആദായ നികുതി വകുപ്പിനെ കൊണ്ട് അക്കൗണ്ടുകള്‍ മരവിപ്പിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ പോലും നടത്താന്‍ കഴിയാത്ത സാഹചര്യം ഉണ്ടാക്കിയിരിക്കുകയാണെന്നും സോണിയ ആരോപിച്ചു.
കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്കും രാഹുല്‍ ഗാന്ധിക്കുമൊപ്പം എഐസിസി ആസ്ഥാനത്ത് പ്രത്യേക വാര്‍ത്താ സമ്മേളനം നടത്തിയാണ് മോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ സോണിയ ഗാന്ധി രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്.