വഖഫ് ബോർഡ് പിരിച്ചു വിട്ട് ആന്ധ്രപ്രദേശ് സർക്കാർ

single-img
1 December 2024

സംസ്ഥാന വഖഫ് ബോർഡ് പിരിച്ചു വിട്ട് ആന്ധ്രപ്രദേശ് സർക്കാർ. യാതൊരു പ്രവർത്തനവും ഇല്ലാതെ നിർജ്ജീവമായ വഖഫ് ബോർഡ് നോക്കുകുത്തിയാകുന്നെന്ന് കാണിച്ചാണ് ചന്ദ്രബാബു നായിഡു സർക്കാരിന്‍റെ ഉത്തരവ്. നിലവിലെ ബോർഡ് മെമ്പർമാരുടെ നിയമനം അസാധുവാക്കിയാണ് പുതിയ വഖഫ് ബോർഡ് അംഗങ്ങളെ ഉടൻ നിയോഗിക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയത്.

ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ആന്ധ്രയിലെ വഖഫ് ബോർഡിലെ നിയമനങ്ങൾ തടഞ്ഞിരിക്കുകയാണ്. നിലവിൽ ബോർഡിലുള്ള എസ് കെ ഖ്വാജ എന്നയാളുടെ നിയമനം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ജഗൻ മോഹൻ സർക്കാർ നിയമിച്ച വഖഫ് ബോർഡ് അംഗങ്ങൾക്ക് ഇതിനുള്ള യോഗ്യത ഇല്ലെന്ന് കാട്ടി ആന്ധ്ര ഹൈക്കോടതിയിൽ ഹർജികൾ നിലവിലുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വിവാദ നിയമനങ്ങൾ ചന്ദ്രബാബു നായിഡു സർക്കാർ റദ്ദാക്കിയത്.

നിലവിൽ വിവാദ നിയമനങ്ങളിൽ തീരുമാനമാകുന്നത് വരെ വഖഫ് ബോർഡിന്‍റെ പ്രവർത്തനം നിർത്തി വയ്ക്കാൻ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. വഖഫ് ബോർഡ് രൂപീകരിച്ച് കഴിഞ്ഞ വർഷം ഒക്ടോബറിൽ പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവ് പിൻവലിച്ച് ന്യൂനപക്ഷ ക്ഷേമ വകുപ്പ് ശനിയാഴ്ച (നവംബർ 30) പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ അന്നത്തെ സർക്കാർ 11 അംഗ വഖഫ് ബോർഡ് രൂപീകരിച്ചിരുന്നത്.

ഇവരിൽ മൂന്ന് പേർ അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ബാക്കിയുള്ളവർ നോമിനേറ്റ് ചെയ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് വഖഫ് ബോർഡ് രൂപീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ചോദ്യം ചെയ്തുള്ള ഹർജിയിൽ, 2023 നവംബർ 1 ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി സംസ്ഥാന വഖഫ് ബോർഡിന്‍റെ ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്തു.

വഖഫ് സ്വത്തുക്കൾ സംരക്ഷിക്കുന്നതിനും വഖഫ് ബോർഡിന്‍റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിനുമുള്ള താൽപര്യം മുൻനിർത്തിയും ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ ശ്രദ്ധാപൂർവം പരിഗണിച്ചതിനും ശേഷമാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറി കാതി ഹർഷവർധൻ പറഞ്ഞു.