അര്‍ദ്ധരാത്രി റോഡില്‍ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചവര്‍ ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു

single-img
22 July 2023

ചെന്നൈ: അര്‍ദ്ധരാത്രി റോഡില്‍ വെച്ച് ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു. നടുറോഡില്‍ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുകയായിരുന്ന സംഘമാണ് അതുവഴി വന്ന ഓട്ടോ ഡ്രൈവറെ ക്രൂരമായി കൊലപ്പെടുത്തിയത്. ഓട്ടോറിക്ഷയുടെ ഹോണ്‍ അടിച്ചതിനായിരുന്നു കൊലപാതകം. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേര്‍ ഉള്‍പ്പെടെ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച രാത്രി അമ്പട്ടൂരിലായിരുന്നു സംഭവം. അമ്പട്ടൂര്‍ വെങ്കടേശ്വര നഗര്‍ സ്വദേശിയായ കാമേഷ് (25) ആണ് കൊല്ലപ്പെട്ടത്. യുവാക്കളുടെ സംഘം റോഡില്‍ ജന്മദിനാഘോഷം നടത്തുന്നതിനിടെ, വഴി തടയരുതെന്നും തന്റെ വാഹനത്തെ പോകാന്‍ അനുവദിക്കണമെന്നും കാമേഷ് ആവശ്യപ്പെട്ടു. ഇത് കേട്ട് കുപിതരായ യുവാക്കള്‍ ഇയാളെ ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സുഹൃത്തിന്റെ ഓട്ടോറിക്ഷയാണ് കൊല്ലപ്പെട്ട യുവാവ് ഓടിച്ചിരുന്നത്. സംഭവ സമയത്ത് ഇയാളുടെ സഹോദരന്‍ സതീഷും (29) ഒപ്പമുണ്ടായിരുന്നു. ഇയാള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

വ്യാഴാഴ്ച രാത്രി 11.30ന് ശേഷമാണ് കൊലപാതകം നടന്നത്. അമ്പട്ടൂരില്‍ നിന്ന് സഹോദരനെ ഓട്ടോറിക്ഷയില്‍ കയറ്റിയ യുവാവ് വീട്ടിലേക്ക് വരികയായിരുന്നു. വഴിയില്‍ അയ്യപ്പന്‍ സ്ട്രീറ്റ് ജംഗ്ഷനിലായിരുന്നു യുവാക്കളുടെ ജന്മദിന ആഘോഷം. ഇടുങ്ങിയ റോഡായിരുന്നതിനാല്‍ ഓട്ടോറിക്ഷയ്ക്ക് കടന്നുപോകാനായില്ല. ഇതേ തുടര്‍ന്ന് ഏറെ നേരം തുടര്‍ച്ചയായി ഹോണ്‍ മുഴക്കി. ഇത് കേട്ട് യുവാക്കള്‍ ക്ഷോഭിക്കുകയും ആഘോഷം കഴിഞ്ഞിട്ട് പോയാല്‍ മതിയെന്ന് അറിയിക്കുകയുമായിരുന്നു. ഇതിനെ എതിര്‍ത്തതോടെ കൈയ്യാങ്കളിയിലെത്തുകയും യുവാവിനെ കുത്തിക്കൊല്ലുകയുമായിരുന്നു. തടയാന്‍ ശ്രമിച്ച സഹോദരനും കുത്തേറ്റു. പല തവണ കുത്തിയാണ് സംഘം മരണം ഉറപ്പാക്കിയത്. ശേഷം സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു.