ട്വിറ്ററിനും ഡിസ്നിയ്ക്കും പിന്നാലെ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ആമസോണും

single-img
20 November 2022

സന്ഫ്രാന്‍സിസ്കോ: ട്വിറ്ററിനും ഡിസ്നിയ്ക്കും പിന്നാലെ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ആമസോണും.

ലോകമെമ്ബാടുമുള്ള “കോര്‍പ്പറേറ്റ് ആന്റ് ടെക്നോളജി”യിലെ 10,000 ജീവനക്കാരെ പിരിച്ചുവിടാന്‍ ആമസോണ്‍ പദ്ധതിയിടുന്നതായി ന്യൂയോര്‍ക്ക് ടൈംസാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ടെക് മേഖലയിലെ തൊഴിലാളികളെ സംബന്ധിച്ച്‌ ഏറ്റവും സ്ഥിരതയുള്ള തൊഴിലിടമാണ് ആമസോണ്‍.

ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലാത്ത പിരിച്ചുവിടല്‍ സംഭവിച്ചാല്‍, കമ്ബനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിരിച്ചുവിടല്‍ ആയി അത് മാറുമെന്നാണ് സൂചന. സാധാരണയായി ഇ-കൊമേഴ്‌സിന്റെ വര്‍ഷത്തിലെ ഏറ്റവും മികച്ച സമയമാണ് ഇത്. എന്നാല്‍ ഈ സമയത്തെ വിപണിയിലെ മാറ്റങ്ങളും ശ്രദ്ധേയമാണ്. കോവിഡിന് പിന്നാലെ സാധനങ്ങളുടെ ഡിമാന്‍ഡിലുണ്ടായ ഇടിവാണ് പിരിച്ചുവിടലിന് പ്രധാന കാരണമെന്നാണ് സൂചന.

വരുമാന വ്യത്യാസത്തോടൊപ്പം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ കുറഞ്ഞുവരുന്നുണ്ട്. നിലവില്‍ ആഗോളമാന്ദ്യത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കോവിഡ് ലോക്ക് ഡൗണ്‍ കാലത്ത് ഭൂരിപക്ഷം പേരും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ സജീവമായിരുന്നു. ഇതുവഴി ഓണ്‍ലൈന്‍ വിപണി സജീവമാക്കി നിര്‍ത്താന്‍ കഴിഞ്ഞിരുന്നു. കോവിഡ് കുറഞ്ഞതോടെ ഇതിന് വ്യത്യാസം വന്നു.

ഓണ്‍ലൈന്‍ വിട്ട് ഓഫ്ലൈനിലേക്ക് കൂടുതല്‍ പേരും ഇറങ്ങിചെന്നു. ഇതും വില്പനയെ ബാധിച്ചിരിക്കാം എന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് മെറ്റ ഏകദേശം 110000 ജീവനക്കാരെ പിരിച്ചുവിട്ടത്. ടെക് ലോകം കണ്ട ഏറ്റവും വലിയ പിരിച്ചുവിടല്‍ നടന്നതും അടുത്തിടെയാണ്. കമ്ബനിയിലെ 50 ശതമാനത്തോളം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. പിരിച്ചുവിടലിന് പിന്നിലെ കാരണമായി രണ്ട് കമ്ബനികളും ചൂണ്ടിക്കാണിക്കുന്നത് ചെലവ് ചുരുക്കലാണ്. കഴിഞ്ഞ ദിവസം ട്വീറ്ററിന്റെ നിലവിലെ അവസ്ഥയില്‍ ഖേദം പ്രകടിപ്പിച്ച്‌ ട്വിറ്ററിന്റെ സ്ഥാപകന്‍ ജാക്ക് ഡോര്‍സി എത്തിയിരുന്നു.

മെറ്റയെയും ട്വിറ്ററിനെയും പോലെ വരുമാന നഷ്ടം കൈകാര്യം ചെയ്യുന്നതിനും ചെലവ് കുറയ്ക്കുന്നതിനുള്ള മാര്‍ഗമായാണ് ഡിസ്നിയും പിരിച്ചുവിടല്‍ നടപടി അവതരിപ്പിക്കുന്നത്. ഏറ്റവും നിര്‍ണായകമായ, ബിസിനസ് ഡ്രൈവിംഗ് സ്ഥാനങ്ങളുടെ ചെറിയ ഉപവിഭാഗത്തിലേക്കുള്ള നിയമനം മാത്രമാണ് നിലവില്‍ നടത്തുന്നത്.

മറ്റെല്ലാ റോളുകളിലുള്ള നിയമനവും പിടിച്ചു വെച്ചിരിക്കുകയാണ്. ഡിസ്നിയില്‍ ഏകദേശം 190,000 ജീവനക്കാരുണ്ട്. അവരില്‍ നിന്ന് എത്രത്തോളം ജോലികള്‍ വെട്ടിച്ചുരുക്കിയേക്കും എന്നത് സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ആപ്പിള്‍ പിരിച്ചുവിടലുകള്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉല്പന്നങ്ങളിലും സേവനങ്ങളിലും ഡിമാന്‍ഡ് കുറയുന്നതിനാല്‍ നിയമനങ്ങള്‍ മന്ദഗതിയിലാക്കിയിരിക്കുകയാണ്.