ട്രെയിനിലെ തീവെപ്പ്; വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ കർശന നടപടി
എലത്തൂരിൽ ട്രെയിൻ യാത്രക്കാരെ സഹയാത്രികൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ കേസുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയകൾ വഴി വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്നതും, മതസ്പര്‍ധ ജനിപ്പിക്കുന്നതുമായ പോസ്റ്ററുകള്‍ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. അതേസമയം, സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പരിശോധനയ്ക്ക് എത്തി. തീവയ്പ്പ് ഉണ്ടായ ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലെ ഡി-1, ഡി- 2 ബോഗികളാണ് എന്‍ഐഎ സംഘം പരിശോധിച്ചത്.
നിലവിൽ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ യാര്‍ഡിലാണ് ഈ രണ്ടു ബോഗികളും നിര്‍ത്തിയിട്ടിരിക്കുന്നത്. ചൊവ്വാഴ്ച കണ്ണൂരിലെത്തിയ മൂന്നംഗ എന്‍ഐഎ സംഘം ഈ രണ്ട് ബോഗികളും വിശദമായി പരിശോധിച്ചു. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചതായാണ് റിപ്പോര്‍ട്ട്.