നിയമസഭയിലെ കയ്യാങ്കളിയുടെ പശ്ചാത്തലത്തില്‍ സ്പീക്കര്‍ വിളിച്ച കക്ഷിനേതാക്കളുടെ യോഗം ഇന്ന്

single-img
16 March 2023

നിയമസഭയിലെ കയ്യാങ്കളിയുടെ പശ്ചാത്തലത്തില്‍ സ്പീക്കര്‍ വിളിച്ച കക്ഷിനേതാക്കളുടെ യോഗം ഇന്ന് ചേരും.

രാവിലെ എട്ട് മണിക്കാണ് യോഗം. കഴിഞ്ഞ ദിവസത്തെ കയ്യാങ്കളിയുടെ പശ്ചാത്തലത്തില്‍ സ്‌പീക്കറും നിയമസഭാ സെക്രട്ടറിയും നടത്തിയ കൂടിയാലോചനകള്‍ക്ക് ശേഷമാണ് കക്ഷിനേതാക്കളുടെ യോഗം വിളിക്കാന്‍ തീരുമാനിച്ചത്. അതേസമയം നിയമസഭാ ഇന്നും പ്രക്ഷുബ്ധമായേക്കും.


നിയമസഭയില്‍ നടന്ന സംഘര്‍ഷവും കയ്യാങ്കളിയും അസ്വാഭാവികമെന്നാണ് വിലയിരുത്തല്‍. ഇതിനൊരു പരിഹാരം കണ്ടെത്താനാണ് യോഗം. യോഗത്തില്‍ പ്രതിപക്ഷം പങ്കെടുക്കും. മര്‍ദിച്ച വാച്ച്‌ ആന്‍റ് വാര്‍ഡുകള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് 6 പ്രതിപക്ഷ എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കെ.കെ രമ, ഉമ തോമസ്, സനീഷ് കുമാര്‍ ജോസഫ്, ടി.വി ഇബ്രാഹിം, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എ.കെ.എം അഷ്റഫ് എന്നിവരാണ് പരാതി നല്‍കിയത്.

തങ്ങളെ ആക്രമിച്ച വാച്ച്‌ ആന്‍ഡ് വാര്‍ഡുമാര്‍ക്കെതിരെ നടപടിയെടുക്കണം എന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. സ്പീക്കറുടെ ഓഫീസ് ഉപരോധിച്ച പ്രതിപക്ഷ അംഗങ്ങളെ ഒഴിപ്പിക്കാന്‍ വാച്ച്‌ ആന്റ് വാര്‍ഡ് ശ്രമിച്ചതാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. സ്പീക്കര്‍ നീതി പാലിക്കണമെന്ന ബാനര്‍ ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷം ഓഫീസ് ഉപരോധിച്ചത്. സംഘര്‍ഷത്തില്‍ കെ.കെ.രമയുടെ കൈയ്ക്ക് പരുക്കേറ്റു. ചവിട്ടേറ്റ് നിലത്തുവീണ സനീഷ് കുമാര്‍ ജോസഫിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.