തുർക്കി-സിറിയ ഭൂചലനം നടന്നിട്ട് 9 ദിവസം; മരണ സംഖ്യ 37000 കടന്നു

single-img
14 February 2023

തുർക്കി സിറിയ ഭൂചലനത്തിൽ 9 ദിവസം എത്തവേ മരണ സംഖ്യ 37000 കടന്നു. രണ്ടു രാജ്യങ്ങളിലും രക്ഷാപ്രവർത്തനത്തിന്റെ ആദ്യഘട്ടം പിന്നിട്ടു. കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയ രണ്ട് പേരെ ഇന്ന് ജീവനോടെ രക്ഷപ്പെടുത്തി. 200 മണിക്കൂറിന് ശേഷമാണ് രക്ഷപ്പെടുത്തൽ.

തകർന്നടിഞ്ഞ ചില ഇടങ്ങളിൽ നിന്ന് ഇനിയും ഇത്തരത്തിൽ ആളുകളെ രക്ഷപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ. അതേസമയം, വിമതരുടെ നിയന്ത്രണത്തിലുള്ള സിറിയൻ പ്രദേശങ്ങളിൽ സഹായമെത്തിക്കുന്നതിനായി അതിർത്തി തുറക്കാമെന്ന് സിറിയ വ്യക്തമാക്കി.യു എൻ സഹായം എത്തിക്കുന്നതിനായാണ് തുർക്കിയോട് ചേർന്നുള്ള രണ്ട് അതിർത്തി പ്രദേശങ്ങൾ തുറക്കുന്നത്.

നിലവിലെ സാഹചര്യത്തിൽ സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദുമായി യു എൻ ജനറൽ സെക്രട്ടറി നടത്തിയ ചർച്ചയ്ക്കൊടുവാലാണ് അതിർത്തി തുറക്കാൻ തീരുമാനിച്ചത്. സിറിയയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്ക്-കിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പില്‍ 17.9 കിലോമീറ്റര്‍ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. സിറിയയിലും തുർക്കിയിലും അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് ജീവനോടെ വലിച്ചു പുറത്തെടുത്തവരിൽ ചിലരെങ്കിലും ആശുപത്രികളിൽ മരണത്തോട് മല്ലടിക്കുന്നുണ്ട്. വിമത നിയന്ത്രണത്തിലുള്ള വടക്കൻ സിറിയയിലേക്ക് ആദ്യ യുഎൻ സഹായം എത്തിയെങ്കിലും, അത് ഒന്നിനും തികയില്ലെന്ന് ആക്ഷേപമുണ്ട്.