രാജ്യത്ത് ഉപയോഗിച്ചിരുന്ന 6.5 ലക്ഷം വിവിപാറ്റ് മെഷീനുകള്‍ക്ക് തകരാർ; നിർമ്മാതാക്കൾക്ക് തിരിച്ചയച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍
രാജ്യത്ത് തെരഞ്ഞെടുപ്പുകളിൽ ഉപയോഗിച്ചിരുന്നവയില്‍ 6.5 ലക്ഷം വിവിപാറ്റ് മെഷീനുകള്‍ക്ക് തകരാറെന്ന് കണ്ടെത്തി . രാജ്യമാകെ ഉപയോഗത്തിലുള്ള ഇലക്രോണിക് വോട്ടിങ് മെഷീനുകളുടെ മൂന്നില്‍ ഒരു ഭാഗം വരുമിത്. 2018ല്‍ മാത്രം ഉപയോഗിക്കാന്‍ ആരംഭിച്ച എം3 ജനറേഷനിലുള്ള മെഷീനുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചിരിക്കുന്നത്.
അതേസമയം, ഇത്രയധികം വിവിപാറ്റ് മെഷീനുകള്‍ കൂട്ടത്തോടെ തകരാറിലായ വാര്‍ത്ത വിമര്‍ശനങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കുമാണ് വഴിവെച്ചിരിക്കുന്നത്.ദേശീയ ഓൺലൈൻ മാധ്യമമായ ദ വയറാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
രാജ്യത്ത് 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കും ഉപയോഗിക്കുന്നതിനായി 17.4 ലക്ഷം വിവിപാറ്റ് മെഷീനുകളാണ് വിതരണം ചെയ്തിരുന്നത്. നിലവിൽ തകരാർ കണ്ടെത്തിയവ നിര്‍മ്മാതാക്കള്‍ക്ക് തിരിച്ചയച്ചിരിക്കുകയാണ്. ഹൈദരാബാദിലെ ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിലേക്കും ബെംഗളൂരുവിലെ ഭാരത് ഇലക്ട്രോണിക് ലിമിറ്റഡിലേക്കും ഇത്തരത്തില്‍ മെഷീനുകള്‍ തിരിച്ചയച്ചിട്ടുണ്ട്.