ഒരു മണിക്കൂറിനുള്ളിൽ നേപ്പാളിൽ 4 ഭൂചലനങ്ങൾ; ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഭൂചലനം

single-img
3 October 2023

റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ നാല് ഭൂകമ്പങ്ങൾ നേപ്പാളിനെ ഞെട്ടിച്ചു. ഡൽഹി-എൻസിആർ ഉൾപ്പെടെയുള്ള ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) ചൊവ്വാഴ്ച അറിയിച്ചു. റിക്ടർ സ്‌കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനം പടിഞ്ഞാറൻ നേപ്പാളിൽ 10 കിലോമീറ്റർ ആഴത്തിൽ ഉച്ചയ്ക്ക് 2:25 ന് ഉണ്ടായതായും തുടർന്ന് 2:51 ന് 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായും എൻസിഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

രണ്ട് ഭൂചലനങ്ങൾ കൂടി (3.6, 3.1 തീവ്രത) ഇതേ പ്രദേശത്ത് യഥാക്രമം 15 കിലോമീറ്റർ ആഴത്തിലും 10 കിലോമീറ്റർ ആഴത്തിലും 3:06 നും 3:19 നും ഉണ്ടായി. ഉത്തരാഖണ്ഡിലെ തീർഥാടന നഗരമായ ജോഷിമഠിൽ നിന്ന് 206 കിലോമീറ്റർ തെക്കുകിഴക്കും ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗവിന് 284 വടക്കുമായാണ് ശക്തമായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

രണ്ടാമത്തെ ഭൂചലനത്തെത്തുടർന്ന് ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും ഓഫീസുകളിൽ നിന്നും ബഹുനില കെട്ടിടങ്ങളിൽ നിന്നും ആളുകൾ പുറത്തേക്ക് ഓടിയെത്തുകയും ചെയ്തു. പരിഭ്രാന്തരാകരുതെന്ന് ഡൽഹി പോലീസ് അവരോട് അഭ്യർത്ഥിച്ചു. ചണ്ഡീഗഡ്, ജയ്പൂർ, ഉത്തരേന്ത്യയുടെ മറ്റ് ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. നഷ്ടം സംബന്ധിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് പിങ്ക് സിറ്റിയിലെ പോലീസ് കൺട്രോൾ റൂം അറിയിച്ചു.

യുഎസിന്റെ നാഷണൽ എയറോനോട്ടിക്‌സ് ആൻഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷന്റെ കണക്കനുസരിച്ച്, 2015 ഏപ്രിൽ 25-ന് നേപ്പാളിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം 8,000-ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും 21,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.