ഡൽഹിയിൽ 17കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; നാല് പേർ അറസ്റ്റിൽ

രാജ്യ തലസ്ഥാനമായ ഡൽഹിയിൽ 17കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം സെൻട്രൽ ഡൽഹിയിലെ കുഷാക് റോഡിന് സമീപമുള്ള വിജനമായ പ്രദേശത്ത് ഉപേക്ഷിക്കുകയായിരുന്നു. ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ് പൊലീസ് കണ്ടെത്തിയത്.
മൃതശരീരം പൂർണമായും അഴുകിയിരുന്നതിനാൽ ആദ്യഘട്ടത്തിൽ കൊല്ലപ്പെട്ടത് പെൺകുട്ടിയാണെന്ന് പോലും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ശരീരത്തിൽ നിന്ന് ഒരു കൈ വേർപെട്ട നിലയിലായിരുന്നു. തെരുവുനായ്ക്കൾ മൃതദേഹത്തിന്റെ ഭാഗങ്ങൾ ഭക്ഷിച്ച നിലയിലുമാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്.
പെൺകുട്ടിക്ക് ഇടയ്ക്കിടെ വീട്ടിൽ നിന്ന് പോയി ഏതാനും ദിവസങ്ങൾക്ക് ശേഷം തിരിച്ചെത്തുന്ന പതിവുണ്ടായിരുന്നതിനാൽ കാണാതായ വിവരം കുടുംബം പൊലീസിൽ അറിയിച്ചിരുന്നില്ലെന്നാണ് വീട്ടുകാർ നൽകിയ വിവരം. തുടർന്ന് മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്.
കൊല്ലപ്പെട്ട പെൺകുട്ടിക്കും പ്രതികൾക്കും നേരത്തെ പരിചയമുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. സംഭവദിവസം പെൺകുട്ടി പ്രതികൾക്കൊപ്പം ഒരു ടെമ്പോയിൽ യാത്ര ചെയ്തിരുന്നു. യാത്രയ്ക്കിടെ വാഹനത്തിനുള്ളിൽ മദ്യം കഴിച്ച ശേഷമാണ് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം വിജനമായ പ്രദേശത്ത് ഉപേക്ഷിക്കുകയായിരുന്നു.
പ്രത്യക്ഷ സാക്ഷികളോ മറ്റ് വ്യക്തമായ സൂചനകളോ ഇല്ലാതിരുന്ന കേസിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. സംഭവസമയത്ത് പ്രദേശത്തുകൂടി കടന്നുപോയ ഒരു ടെമ്പോയുടെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചെങ്കിലും ഇരുട്ടായിരുന്നതിനാൽ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ വ്യക്തമായിരുന്നില്ല.
തുടർന്ന് വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന് പൊലീസ് ടെമ്പോ കണ്ടെത്തി. വാഹനത്തിന്റെ ഡ്രൈവറെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മൂന്ന് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ നാല് പ്രതികളിലേക്ക് അന്വേഷണം എത്തിയത്.
കൃത്യത്തിന് ഉപയോഗിച്ചതായി കണ്ടെത്തിയ രണ്ട് കത്തികളും പ്രതികൾ ധരിച്ചിരുന്ന വസ്ത്രങ്ങളും വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.


