ദില്ലിയിൽ 16കാരി സ്ലീപ്പർ ബസിൽ കൂട്ടബലാത്സംഗത്തിനിരയായി; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

single-img
31 August 2026

ദില്ലിയിൽ 16കാരി ബസിൽ കൂട്ട ബലാത്സം​ഗത്തിനിരയായി. യുപി സ്വദേശിയായ പ്ലസ് വൺ വിദ്യാർഥിയാണ് സ്ലീപർ ബസിൽ പീഡനത്തിനിരയായത്. സംഭവത്തിൽ ഡ്രൈവർ കുൽദീപ്, കണ്ടക്ടർ സന്ദീപ് എന്നിവരെ തിമാപൂരിൽ നിന്ന് അറസ്റ്റ് ചെയ്യുകയും കൃത്യത്തിന് ഉപയോഗിച്ച ബസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.ഈമാസം നാലിനാണ് സംഭവം നടന്നത്.

ഉത്തർപ്രദേശിലെ മൈൻപുരി സ്വദേശിയാണ് പെൺകുട്ടി. ബന്ധുവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ കനത്ത മഴ കാരണം വഴിതെറ്റി ഗ്രേറ്റർ നോയിഡയിലെ പാരി ചൗക്കിൽ എത്തുകയായിരുന്നു. തുടർന്ന് യാത്രയ്ക്കായി സഹായം ചോദിച്ച് റോഡിലുണ്ടായിരുന്ന ഒഴിഞ്ഞ സ്വകാര്യ സ്ലീപ്പർ ബസിൽ കയറിയ പെൺകുട്ടിയെ ഡ്രൈവറും കണ്ടക്ടറും ചേർന്ന് ബസിനുള്ളിൽ വെച്ച് പീഡനത്തിനിരയാക്കുകയായിരുന്നു.

ശേഷം ഏകദേശം 47 കിലോമീറ്റർ അകലെയുള്ള ദില്ലി കാശ്മീരി ഗേറ്റ് ബസ് ടെർമിനലിന് സമീപം പെൺകുട്ടിയെ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞു. പിന്നീട് പെൺകുട്ടി വിവരമറിയിച്ചതിനെ തുടർന്ന് കാശ്മീരി ഗേറ്റ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.