ഇൻഡോറിൽ ബിജെപി യുവമോർച്ച നേതാവിന്റെ നേതൃത്വത്തിൽ യുവാക്കൾക്ക് ക്രൂര മർദ്ദനം

മധ്യപ്രദേശിലെ ഇൻഡോറിൽ ബിജെപി യുവമോർച്ച നേതാവിന്റെ നേതൃത്വത്തിൽ രണ്ട് യുവാക്കളെ നടുറോഡിൽ ക്രൂരമായി ആക്രമിച്ചു. യുവമോർച്ച മണ്ഡൽ വൈസ് പ്രസിഡന്റ് വേദാന്ത് തിവാരിയും സംഘവും ചേർന്നാണ് സുദാമ നഗർ സ്വദേശികളായ പ്രഖർ ശർമ്മ, നയൻ ബഫ്‌ന എന്നിവരെ മർദ്ദിച്ചത്. ആക്രമണത്തിൽ ഇരുവർക്കും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഇൻഡോറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി കഫേയിൽ നിന്ന് മടങ്ങുകയായിരുന്ന യുവാക്കളെ കാറിൽ പിന്തുടർന്ന സംഘം റാവു പ്രദേശത്ത് വെച്ച് ഇവരുടെ വാഹനം തടഞ്ഞുനിർത്തി. തുടർന്ന് കാറിന്റെ ചില്ലുകൾ തകർത്ത ശേഷം യുവാക്കളെ പുറത്തേക്ക് വലിച്ചിഴച്ച് മാരകായുധങ്ങൾ ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു.
സംഭവത്തിൽ പരാതിയുമായി ബന്ധുക്കൾ റാവു പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും തുടക്കത്തിൽ പോലീസ് നിസ്സംഗത കാണിച്ചെന്ന് കുടുംബം ആരോപിച്ചു. ഭരണകക്ഷി നേതാവ് പ്രതിയായതിനാലാണ് നടപടി വൈകിയതെന്നും ആരോപണമുണ്ട്. സ്റ്റേഷനുമുന്നിൽ പ്രതിഷേധം ശക്തമായതോടെയാണ് പിന്നീട് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.


