ജാതി- മതവ്യത്യാസമില്ലാതെ ഒരു പുരോഗമന സാമൂഹിക പ്രസ്ഥാനം നാം കെട്ടിപ്പടുക്കേണ്ടിയിരിക്കുന്നു; എംഎ ബേബി

single-img
13 October 2022

നിർധനരായ രണ്ടു സ്ത്രീകളെ പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചു കൊന്നു കുഴിച്ചു മൂടിയിട്ട് നരബലി നടത്തി ദൈവപ്രീതികൈവരിച്ചു എന്നും സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടും എന്നും കരുതുന്ന ആളുകൾ കൂടി ജീവിക്കുന്ന നമ്മുടെ സമൂഹത്തിന് കാര്യമായ ചില പ്രശ്നങ്ങൾ ഉണ്ട് എന്നത് നാം ആദ്യം അംഗീകരിക്കണമെന്ന് സിപിഎം പിബി അംഗം എം എ ബേബി . നവോത്ഥാന കേരളത്തിന്റെ പഴയകാല മഹിമകൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നതിൽ എന്താണ് അർത്ഥംമെന്നും അദ്ദേഹം ചോദിക്കുന്നു.

കേവലലാഭം മാത്രം ലക്ഷ്യംവച്ചു നീങ്ങുന്ന തീവ്രമുതലാളിത്തത്തിൻറെയും ഹിന്ദുത്വ വർഗ്ഗീയ രാഷ്ട്രീയമേൽക്കോയ്മയുടെയും ഈ കാലത്ത് കേരളനവോത്ഥാനത്തിൻറെ പുരോഗമന- ശാസ്ത്ര ബോധത്തിൽ ഉറച്ച മൂല്യങ്ങൾ വെല്ലുവിളി നേരിടുകയാണ്. കേരളസമൂഹത്തിൽ തലപൊക്കുന്ന ഒരു പാതാളലോകത്തിൻറെ തെളിവാണ് ഈ നരബലി. പുറമെ പുരോഗമനവാദിയും കലാസാഹിത്യ ആസ്വാദകരുമൊക്കെ ആയിരിക്കുന്ന മലയാളിയുടെ ഉള്ളിലെ പ്രാകൃത അന്ധവിശ്വാസിയെയും വലിയ പണത്തോടുള്ള അത്യാർത്തിക്കാരനെയും ഈ സംഭവം വലിച്ചു പുറത്തിടുന്നുവെന്നും എം എ ബേബി പറഞ്ഞു.

സർക്കാരിനോ പോലീസിനോ മാത്രമായി കൈകാര്യം ചെയ്യാനാവുന്നതല്ല ഈ അധഃപതനം. കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തെ മുന്നോട്ട് കൊണ്ടു പോകുന്ന ഒരു സാംസ്കാരിക പ്രസ്ഥാനത്തിന് മാത്രമേ ഈ പ്രശ്നത്തിൻറെ കാതലിനെ നേരിടാനാവൂ. അഗതികളെന്നു പറയാവുന്ന രണ്ടു സ്ത്രീകളാണ് ഈ നരബലിക്ക് ഇരയായത്. ഇത്തരത്തിൽ അരക്ഷിതാവസ്ഥയിലുള്ള തുരുത്തുകൾ നമ്മുടെ കേരളത്തിൽ ഉണ്ടെന്നത് അഭിമുഖീകരിക്കാതെ നേട്ടങ്ങളെക്കുറിച്ച് മേനി പറഞ്ഞ് അഭിരമിച്ചിരിക്കുന്നതിൽ എന്തുകാര്യം?

പാലക്കാട് രണ്ടു പെൺകുട്ടികൾ കൊല്ലപ്പെട്ടതും പെരുമ്പാവൂരിൽ ജിഷ എന്ന പെൺകുട്ടി കൊല്ലപ്പെട്ടതും ഇത്തരം നിർധനരും പിന്നോക്കക്കാരുമായവരുടെ കുടുംബങ്ങളിൽ ആണ്. വൈകുന്നേരത്തെ ടെലിവിഷൻ ചർച്ചകളിൽ നിന്നും സാമൂഹ്യ മാധ്യമങ്ങളിലെ ഉപരിപ്ലവ ഗോഗ്വാ വിളികളിൽ നിന്നും പുറത്തേക്കിറങ്ങി സങ്കുചിതകക്ഷി രാഷ്ട്രീയ ഭേദമില്ലാതെ, ജാതി- മതവ്യത്യാസമില്ലാതെ ഒരു പുരോഗമന സാമൂഹിക പ്രസ്ഥാനം നാം കെട്ടിപ്പടുക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു..