പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് സൂചന നല്‍കി വിഎസിന്റെ മകന്‍ വി എ അരുണ്‍കുമാര്‍

പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് സൂചന നല്‍കി വിഎസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍കുമാര്‍. എന്റേത് പാര്‍ട്ടി കുടുംബമാണ്. മത്സരിക്കുന്നതിനെപ്പറ്റി ഇതുവരെ ആലോചിച്ചിട്ടില്ല. വിഎസിന്റെ മുന്‍ പി എ എ സുരേഷ് ആണ് മലമ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെങ്കില്‍, സിപിഎം അരുണ്‍കുമാറിനെ പരിഗണിക്കുന്നു എന്നു മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, അതേപ്പറ്റി അറിയില്ല, ഞാന്‍ കേട്ടില്ല എന്നായിരുന്നു പ്രതികരണം.
എ സുരേഷ് മത്സരിക്കുന്നുണ്ടോ? അക്കാര്യം പ്രഖ്യാപിച്ചോയെന്നും അരുണ്‍കുമാര്‍ ചോദിച്ചു. സുരേഷ് മത്സരിക്കുന്ന കാര്യം അറിയില്ല. രാഷ്ട്രീയത്തില്‍ താല്‍പ്പര്യമുണ്ടോയെന്ന ചോദ്യത്തിന്, നമ്മളെല്ലാം രാഷ്ട്രീയ കുടുംബമല്ലേ എന്നും അരുണ്‍കുമാര്‍ പറഞ്ഞു. പാര്‍ട്ടി പറയുന്നതാണ് എന്നും പ്രധാനം. എന്നാല്‍ ഇപ്പോള്‍ മത്സരിക്കുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ല എന്നും അരുണ്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.
‘മലമ്പുഴ അച്ഛന് വൈകാരികമായി വളരെ ബന്ധമുള്ള സ്ഥലമാണ്. മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതൃത്വം ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല’. പാര്‍ട്ടി കുടുംബം ആയതിനാല്‍ പാര്‍ട്ടി പറഞ്ഞാല്‍ തള്ളിക്കളയില്ല എന്നാണോയെന്ന ചോദ്യത്തിന്, ‘ഇപ്പോള്‍ അങ്ങനെ വേണോ’യെന്നായിരുന്നു മറുചോദ്യം. സുരേഷ് മത്സരിക്കുന്നുവെങ്കില്‍ അതെല്ലാം വ്യക്തിപരമായ തീരുമാനമാണെന്നും അരുൺകുമാർ പറഞ്ഞു.
വിഎസ് അച്യുതാനന്ദന് നല്‍കിയ പദ്മവിഭൂഷണ്‍ പുരസ്‌കാരം വാങ്ങേണ്ടെന്നാണ് കുടുംബം തീരുമാനിച്ചത്. അച്ഛന് കിട്ടുന്ന എല്ലാ അംഗീകാരങ്ങളിലും കുടുംബത്തിന് വളരെ സന്തോഷമുണ്ട്. അത് തരുന്നവരോട് നന്ദിയുണ്ട്. എന്നാല്‍ ഈ പുരസ്‌കാരം വാങ്ങേണ്ട എന്നത് കുടുംബപരമായ തീരുമാനമാണെന്നും വിഎ അരുണ്‍കുമാര്‍ വ്യക്തമാക്കി. വിഎസിന്റെ മണ്ഡലമായ മലമ്പുഴയില്‍ മകന്‍ വി എ അരുണ്‍കുമാറിനെ പരിഗണിക്കുന്നതായി വാർത്തകളുണ്ടായിരുന്നു.


