തമിഴ്‌നാട്ടിൽ കാർഷിക വായ്പ എഴുതിത്തള്ളൽ പ്രഖ്യാപിച്ച് വിജയ് സർക്കാർ

single-img
26 May 2026

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ ടിവികെയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു കർഷകരുടെ കടം എഴുതിത്തള്ളുമെന്നത്. ഇതിലാണ് വിജയ് സർക്കാർ തീരുമാനമെടുത്തിരിക്കുന്നത്. മുഖ്യമന്ത്രി വിജയ് പങ്കെടുത്ത ഉന്നതതല അവലോകന യോഗത്തിന് ശേഷമാണ് ഇളവുകൾ പ്രഖ്യാപിച്ചത്.

50,000 രൂപയ്ക്ക് താഴെ കടമുള്ള കർഷകൻ്റെ വായ്പ പൂർണമായും എഴുതിത്തള്ളുമെന്നാണ് വിജയ് പ്രഖ്യാപിച്ചിരിക്കുന്നത്. 50,001 രൂപ മുതൽ 60,000 രൂപ വരെയുള്ള വായ്പകൾക്ക് 40,000 രൂപയും 60,001 രൂപ മുതൽ 70,000 രൂപ വരെയുള്ള വായ്പകൾക്ക് 30,000 രൂപയും ഇളവ് ലഭിക്കും. ഇതിനായി ഏകദേശം 2,000 കോടി രൂപയാണ് സർക്കാർ ചെലവഴിക്കാൻ ഉദ്ദേശിക്കുന്നത്.

സഹകരണ ബാങ്കുകൾ വഴി എടുത്ത വായ്പയ്ക്ക് ആയിരിക്കും ഇളവ് ലഭിക്കുക. 50,000 രൂപയിൽ കൂടുതലാണെങ്കിൽ, സർക്കാർ വ്യവസ്ഥകൾ പ്രകാരം കടം എഴുതിത്തള്ളുമെന്നാണ് വിവരം. അഞ്ച് ഏക്കർ വരെ ഭൂമി കൈവശം വച്ചിരിക്കുന്നവരുടെ കാർഷിക വായ്പ എഴുതിത്തള്ളുമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഇക്കാര്യത്തിൽ യാതൊരു പരാമർശവുമില്ലെന്നാണ് റിപ്പോർട്ട്.