അഴിമതിക്കേസില്‍ സര്‍ക്കാര്‍ സംരക്ഷിച്ച പ്രതിയ്ക്ക് പൂട്ടിട്ട് വിജിലന്‍സ്

single-img
2 March 2023

അഴിമതിക്കേസില്‍ സര്‍ക്കാര്‍ സംരക്ഷിച്ച പ്രതിയ്ക്ക് പൂട്ടിട്ട് വിജിലന്‍സ്. സാമ്ബത്തിക ക്രമക്കേട് കേസില്‍ സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ച കെ ടി ഡി സി മുന്‍ എംഡി രാജശ്രീ അജിത്തിനെ പ്രതിയാക്കി വിജിലന്‍സ്, കോടതിയില്‍ കുറ്റപത്രം നല്‍കി.

ഗൂഢാലോനയ്ക്കും വ്യാജ രേഖയുണ്ടാക്കിയതിനും രാജശ്രീയെ ഒന്നാം പ്രതിയാക്കി നല്‍കിയ കുറ്റപത്രം കോടതി അംഗീകരിച്ചു.

വ്യാജരേഖ ഹാജരാക്കി കെ ടി ഡി എഫ് സിയില്‍ നിന്നും 22 ലക്ഷം വായ്പ തട്ടിയ വിനോദ് എസ് നായര്‍ എന്നയാള്‍ക്ക് ഒത്താശ ചെയ്ത കേസില്‍ പ്രതിയാണ് രാജശ്രീ. 2005ല്‍ കെ ടി ഡി എഫ് സി എംഡിയായിരിക്കെയാണ് വ്യാജരേഖയുടെ മറവില്‍ വന്‍തുക വായ്പ നല്‍കിയത്. വായ്പ കിട്ടിയയാള്‍ പണം തിരിച്ചടച്ചില്ല. പലിശ കയറി നഷ്ടം 64 ലക്ഷമായി. വായ്പ നല്‍കിയ ഭൂമിയുടെ രേഖ തന്നെ വ്യാജമായതിനാല്‍ ലേലം ചെയ്ത് പണമീടാക്കാനും കഴിഞ്ഞില്ല. സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയ കേസില്‍ രാജശ്രീയെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുത്തു. അന്വേഷണം പൂര്‍ത്തിയാക്കി പ്രോസിക്യൂഷന്‍ അനുമതിക്കായി കുറ്റപത്രം സര്‍ക്കാരിന് നല്‍കി.

എന്നാല്‍ മൂന്നു വര്‍ഷം ഈ കുറ്റപത്രം കൈയില്‍ വെച്ച ശേഷം പ്രോസിക്യൂഷന്‍ അനുമതി നല്‍കാതെ തള്ളുകയാണ് സര്‍ക്കാര്‍ ചെയ്തത്. വലിയ ക്രമക്കേടല്ലെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍, സര്‍ക്കാര്‍ അനുമതി നിഷേധിച്ചാലും ഗൂഢാലോചനയില്‍ ഉദ്യോഗസ്ഥരുടെ പങ്ക് തെളി‍ഞ്ഞാല്‍ കുറ്റപത്രം നല്‍കാമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം സര്‍ക്കുലര്‍ ഇറക്കിയതോടെ കളി മാറി. പിന്നാലെ, രാജശ്രീ അജിത്ത് പ്രതിയായ കേസിലെ കുറ്റപത്രം വിജിലന്‍സ് കോടതിയില്‍ നല്‍കി. പുതിയ സര്‍ക്കുലര്‍ പ്രകാരമുള്ള ആദ്യ കുറ്റപത്രമാണിത്.


വാദത്തിന് ശേഷം സര്‍ക്കാര്‍ നേരത്തെ അനുമതി നിഷേധിച്ച പ്രതിക്കെതിരായ കുറ്റപത്രം തിരുവനന്തപുരം വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിക്കുകയും ചെയ്തു. ഔദ്യോഗിക പദവിയിലിക്കുമ്ബോള്‍ ഗൂഢാലോചനയില്‍ പങ്കാളിയാകുന്നതിന് ജോലിക്കിടെയുണ്ടാകുന്ന ചെറിയപ്പിഴവായി കാണാനാകില്ലെന്ന വിജിലന്‍സ് വാദം കോടതി അംഗീകരിക്കുകയായിരുന്നു. രാജശ്രീ അജിത് ഉള്‍പ്പെട 9 പേര്‍ക്കെതിരെയാണ് വിജിലന്‍സ് കുറ്റപത്രം നല്‍കിയത്.