മണിപ്പൂര്‍ കൂട്ടബലാത്സംഗ കേസിൽ സിബിഐ അന്വേഷണത്തെ എതിര്‍ത്ത് ഇരകള്‍

single-img
31 July 2023

വർഗീയ കലാപം തുടരുന്ന മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്ത് ഇരയായ സ്ത്രീകള്‍ രംഗത്തെത്തി. സിബിഐക്ക് പകരം ഒരു സ്വതന്ത്ര അന്വേഷണം വേണമെന്ന് ഇരകള്‍ക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. ഇതോടൊപ്പം തന്നെ കേസ് അസമിലേക്ക് മാറ്റുന്നതിനോടും യോജിപ്പില്ലെന്നും ഇരകള്‍ അറിയിച്ചു.

അതേസമയം, കേസ് അസമിലേക്ക് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും വിചാരണ എവിടെ വേണമെന്ന് കോടതിക്ക് തീരുമാനിക്കാമെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയിൽ അറിയിച്ചു. അന്വേഷണത്തിന് സുപ്രീംകോടതി മേല്‍നോട്ടം വഹിക്കുന്നതിനോട് യോജിപ്പാണെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.

കഴിഞ്ഞദിവസമായിരുന്നു കേസില്‍ സിബിഐ അന്വേഷണത്തിന് കേന്ദ്രആഭ്യന്തരമന്ത്രാലയം ശുപാര്‍ശ ചെയ്തത്. കേസിന്റെ വിചാരണ മണിപ്പൂരിന് പുറത്ത് നടത്തണമെന്ന് ആവശ്യപ്പെട്ട് സത്യവാങ്മൂലവും സമര്‍പ്പിച്ചിരുന്നു. മണിപ്പൂരില്‍ നടന്നത് ഹീന കുറ്റകൃത്യമാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.