കെ കെ മഹേശന്റെ മരണത്തില്‍ ശക്തമായ അന്വേഷണം വേണം; വെള്ളാപ്പള്ളിയുടെ ഭാഷ കവല ചട്ടമ്പിയുടേതാണ്: വി എം സുധീരന്‍

single-img
23 June 2026

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വി എം സുധീരന്‍ വീണ്ടും രം​ഗത്ത്. ‘വെള്ളാപ്പള്ളിയോട് വ്യക്തിവിരോധമില്ല. നിലപാടുകളിലും നയങ്ങളിലുമാണ് എതിര്‍പ്പ്. ശ്രീനാരായണ സന്ദേശങ്ങളോട് യോജിച്ച നിലപാടല്ല വെള്ളാപ്പള്ളിയുടേത്.എസ്എന്‍ഡിപി നേതൃത്വവും ശ്രീനാരായണഗുരുവും ഉയര്‍ത്തിപ്പിടിച്ച ആശയങ്ങള്‍ക്കെതിരായിട്ടാണ് വെള്ളാപ്പള്ളി പ്രവര്‍ത്തിക്കുന്നത്.

എന്നെ കെട്ട് കെട്ടിച്ചത് കൊണ്ടാണ് എനിക്ക് വെള്ളാപ്പള്ളിയോട് വിരോധം എന്ന് പറയുന്നതില്‍ ഒരു വാസ്തവവും ഇല്ല. വെള്ളാപ്പള്ളിയുടെ ഭാഷ കവല ചട്ടമ്പിയുടേതാണ്’, വി എം സുധീരന്‍ പറഞ്ഞു.എസ്എന്‍ഡിപി യോഗം കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയും മൈക്രോഫിനാന്‍സ് കോ-ഓര്‍ഡിനേറ്ററുമായിരുന്ന കെ കെ മഹേശന്റെ മരണത്തില്‍ ശക്തമായ അന്വേഷണം വേണമെന്നും വി എം സുധീരന്‍ ആവശ്യപ്പെട്ടു.

വീണ്ടും അന്വേഷണാവശ്യം ഉയര്‍ന്നത് വെള്ളാപ്പള്ളിയെ പരിഭ്രാന്തനാക്കി. വെള്ളാപ്പള്ളിയുടെ പദപ്രയോഗങ്ങളും ശൈലിയും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയുടെ പദവിക്ക് ചേര്‍ന്നതല്ലെന്ന് വി എം സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു.