ലിവ്-ഇന്‍ റിലേഷന്‍ഷിപ്പിന് രജിട്രേഷന്‍ നിര്‍ബന്ധമാക്കാൻ ഉത്തരാഖണ്ഡ്

single-img
6 February 2024

ഉത്തരാഖണ്ഡില്‍ സർക്കാർ ലിവ്-ഇന്‍ റിലേഷന്‍ഷിപ്പ് രജിട്രേഷന്‍ നിര്‍ബന്ധമാക്കാനൊരുങ്ങുകയാണ് . ലിവിങ് ബന്ധം പരസ്യപ്പെടുത്തിയില്ലെങ്കില്‍ 6 മാസം വരെ തടവ് ശിക്ഷ ഉണ്ടാകുമെന്നു ഉത്തരാഖണ്ഡ് ഏകീകൃത സിവില്‍ കോഡ് ബില്ല് പറയുന്നു .

ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുന്നവര്‍ 21 വയസിന് താഴെയുള്ളവരാണെങ്കില്‍ മാതാപിതാക്കളുടെ സമ്മതവും വേണം. നിയമം ലംഘിച്ചാല്‍ ആറുമാസം തടവ് ശിക്ഷയോ 25,000 രൂപ പിഴയോ നല്‍കേണ്ടിവരും. ലിവ് ഇന്‍ റിലേഷന്‍ ബന്ധം മറച്ചുവെക്കുകയോ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ചെയ്താല്‍ മൂന്നുമാസം വരെ തടവും 25,000 രൂപയില്‍ കൂടാത്ത പിഴയോ,രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടി വരും. രജിസ്റ്റര്‍ ചെയ്യാന്‍ ഒരു മാസം വൈകിയാലും മൂന്ന് മാസം വരെ തടവോ, 10,000 രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കും.

ഉത്തരാഖണ്ഡ് സ്വദേശികള്‍ ഇതര സംസ്ഥാനങ്ങളില്‍ ലിവ് ഇന്‍ റിലേഷന്‍ ബന്ധം നയിക്കുകയാണെങ്കിലും അവര്‍ക്ക് ഈ നിയമം ബാധകമാകും. ലിവ് ഇന്‍ ടുഗെതര്‍ ബന്ധങ്ങള്‍ അവസാനിപ്പിക്കുകയാണെങ്കിലും അക്കാര്യവും രേഖാമൂലം അറിയിക്കണം. ബന്ധം പിരിയാൻ പറയുന്ന കാരണങ്ങളില്‍ സംശയം തോന്നിയാല്‍ രജിസ്ട്രാര്‍ക്ക് പൊലീസ് അന്വേഷണം ആവശ്യപ്പെടുകയും ചെയ്യാമെന്ന് നിയമത്തില്‍ പറയുന്നു.

ഇതോടൊപ്പം തന്നെ ലിവ്-ഇന്‍ ബന്ധങ്ങളില്‍ നിന്ന് ജനിക്കുന്ന കുട്ടികള്‍ക്ക് നിയമപരമായ അംഗീകാരം ലഭിക്കും. അതായത്, വിവാഹബന്ധത്തില്‍ ജനിക്കുന്ന കുട്ടികളെപ്പോലെ അവരെയും കണക്കാക്കും. ലിവ് ഇന്‍ റിലേഷന്‍ഷിപ്പിന്റെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് ഒരു വെബ്‌സൈറ്റ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നാണ് സൂചനകള്‍.