ചാന്‍സലര്‍ അന്തിമ ഉത്തരവ് പറയും വരെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്ക് പദവിയില്‍ തത്കാലം തുടരാം;ഹൈക്കോടതി

single-img
24 October 2022

കൊച്ചി: ചാന്‍സലര്‍ അന്തിമ ഉത്തരവ് പറയും വരെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്ക് പദവിയില്‍ തത്കാലം തുടരാമെന്ന് ഹൈക്കോടതി.

ഇന്ന് രാവിലെ രാജിവെയ്ക്കണമെന്ന നിര്‍ദേശമാണ് വൈസ് ചാന്‍സലര്‍മാര്‍ക്ക് ഗവര്‍ണര്‍ നല്‍കിയത്. ഇത് പാലിക്കാത്തതിന് വൈസ് ചാന്‍സലര്‍മാര്‍ക്ക് ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു. എന്നാല്‍ ഗവര്‍ണറുടെ നടപടിക്രമങ്ങള്‍ നിയമപ്രകാരമായിരിക്കണമെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. നിയമത്തില്‍ പറയുന്നത് അനുസരിച്ച്‌ നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ച്‌ ഗവര്‍ണര്‍ക്ക് മുന്നോട്ടുപോകാം. ഇതില്‍ ഗവര്‍ണര്‍ അന്തിമ ഉത്തരവ് പറയും വരെ വൈസ് ചാന്‍സലര്‍മാര്‍ക്ക് പദവിയില്‍ തുടരാമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.

രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ നല്‍കിയ നിര്‍ദേശത്തെ ചോദ്യം ചെയ്ത് വൈസ് ചാന്‍സലര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് പരിഗണിച്ചത്. രാജി ആവശ്യപ്പെട്ട് ഗവര്‍ണര്‍ കത്തയച്ചത് ശരിയായില്ലെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. വൈസ് ചാന്‍സലര്‍മാരുടെ യോഗ്യത ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് കോടതി കടന്നില്ല. പകരം രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയതിന്റെ നിയമപരമായ വശമാണ് കോടതി പരിശോധിച്ചത്. നിയമപ്രകാരം മാത്രമേ വിസിമാര്‍ക്കെതിരെ നടപടി സ്വീകരിക്കാവൂ എന്നും കോടതി ചൂണ്ടിക്കാണിച്ചു. ഗവര്‍ണര്‍ക്ക് നിയമം അനുശാസിക്കുന്ന രീതിയില്‍ നടപടിക്രമങ്ങളുമായി മുന്നോട്ടുപോകാം. ഇതില്‍ അന്തിമ ഉത്തരവ് വരുന്നത് വരെ വിസിമാര്‍ക്ക് തല്‍സ്ഥാനത്ത് തന്നെ തുടരാമെന്നും കോടതി നിര്‍ദേശിച്ചു.

വിസിമാരുടെ നിയമനം ശരിയല്ലന്നെ് ബോധ്യപ്പെട്ടാല്‍ അവരെ നീക്കം ചെയ്യാന്‍ ചാന്‍സലര്‍ക്ക് അധികാരമില്ലേയെന്ന് വാദത്തിനിടെ ഹൈക്കോടതി ചോദിച്ചു. താന്‍ നടത്തിയ നിയമനം തെറ്റാണെന്ന് പറയാന്‍ ഗവര്‍ണര്‍ക്ക് ആവില്ലേ?. ഇത് സംസ്ഥാനത്തെ നൂറ് കണക്കിന് വിദ്യാര്‍ഥികളുടെ ഭാവിയുടെ പ്രശ്‌നമാണ്. സര്‍വകലാശാലകളില്‍ ഇടപെടേണ്ടത് വ്യക്തമായി യോഗ്യത ഉള്ളവരല്ലേ?. അപ്പോള്‍ അതില്‍ ഇടപെടാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ലേയെന്നും കോടതി ചോദിച്ചു. ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങളാണ് കോടതി ഉന്നയിച്ചത്.