പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സുരക്ഷാ വീഴ്ച; പുറത്തുപറയരുതെന്ന് നിര്‍ദേശം’; പ്രധാനമന്ത്രിക്കെതിരെ മുന്‍ ഗവര്‍ണ്ണർ

single-img
15 April 2023

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച്‌ മുന്‍ ജമ്മുകശ്മീര്‍ ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക്.

പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സുരക്ഷാ വീഴ്ച സംഭവിച്ചെന്നും ഇക്കാര്യം മിണ്ടരുതെന്ന് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തന്നോട് ആവശ്യപ്പെട്ടെന്നും സത്യപാല്‍ മാലിക് വെളിപ്പെടുത്തി. ദ് വയറിന് നല്‍കിയ അഭിമുഖത്തിലാണ് മാലികിന്റെ ആരോപണങ്ങള്‍. പുല്‍വാമ ആക്രമണമുണ്ടായപ്പോള്‍ സത്യപാല്‍ ആയിരുന്നു ജമ്മു കശ്മീര്‍ ഗവര്‍ണര്‍.

‘2500 ജവാന്‍മാരെ കൊണ്ടുപോകാന്‍ സിആര്‍പിഎഫ് അഞ്ച് വിമാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അത് നിരസിച്ചു. ഒരുപക്ഷ വിമാനത്തിലായിരുന്നു ജവാന്‍മാരെ കൊണ്ടുപോയതെങ്കില്‍ ആക്രമണം നടക്കില്ലായിരുന്നു. ഈ വീഴ്ച മറച്ചുവെക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും നേരിട്ട് ആവശ്യപ്പെട്ടു.’ മാലിക് പറഞ്ഞു. രാജ്യത്ത് നടക്കുന്ന അഴിമതിയില്‍ പ്രധാനമന്ത്രിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും സത്യപാല്‍ മാലിക് പറഞ്ഞു. പ്രധാനമന്ത്രിയുടെ കൂടെ നില്‍ക്കുന്നവര്‍ അഴിമതിയിലൂടെ പണമുണ്ടാക്കുകയാണെന്നും സത്യപാല്‍ മാലിക് അഭിമുഖത്തില്‍ പറഞ്ഞു.

2019 ഫെബ്രുവരി 14നാണ് പുല്‍വാമ ജില്ലയിലെ അവന്തിപോറയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ നടന്ന ആക്രമണം നടന്നത്. അവധി കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് തിരിച്ച 40 ജവാന്‍മാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 2500 സിആര്‍പിഎഫ് ഉദ്യോഗസ്ഥരുമായി നീങ്ങുന്ന 78 വാഹനങ്ങള്‍ അടങ്ങുന്നതായിരുന്നു വാഹനവ്യൂഹം. പാകിസ്ഥാന്‍ കേന്ദ്രീകരിച്ച തീവ്രവാദ സംഘടനയായ ജയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. 2018ല്‍ ജയ്‌ഷെ മുഹമ്മദില്‍ ചേര്‍ന്ന യുവാവായിരുന്നു സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനവുമായി ഭീകരാക്രമണം നടത്തിയത്.