മണിപ്പൂർ കലാപത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെൻറിൽ മറുപടി നൽകും

single-img
21 July 2023

ദില്ലി: മണിപ്പൂർ കലാപത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെൻറിൽ മറുപടി നൽകും. ചർച്ചയുടെ തീയതി സ്പീക്കർ നിശ്ചയിക്കുമെന്ന് പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. വിഷയത്തിൽ നിന്ന് സർക്കാർ ഒളിച്ചോടില്ല. പ്രതിപക്ഷം മനപൂർവം പാർലമെൻ്റ് സ്തംഭിപ്പിക്കുന്നുവെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു. മണിപ്പൂർ വിഷയം പരിഹരിക്കാൻ കേന്ദ്രം കാര്യക്ഷമമായി ഇടപെട്ടില്ലെന്ന് ആക്ഷേപം ഉയരുന്നതിനിടെയാണ് അമിത് ഷായുടെ ഇടപെടൽ. 

അതേസമയം, ഇന്നലെ മണിപ്പൂർ വിഷയത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രം​ഗത്തെത്തിയിരുന്നു. മണിപ്പൂര്‍ കലാപം തുടങ്ങി രണ്ട് മാസങ്ങൾക്കു ശേഷമാണ് മൗനം വെടിഞ്ഞ് നരേന്ദ്ര മോദി രം​ഗത്തെത്തിയത്. സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിലും കലാപത്തിലും മോദി പ്രതിഷേധം അറിയിച്ചു. പുറത്തുവരുന്ന ദൃശ്യങ്ങൾ അത്യന്തം വേദനാജനകമാണ്. കുറ്റവാളികളിൽ ഒരാളെ പോലും വെറുതെ വിടില്ല. മണിപ്പൂരിലെ സംഭവങ്ങൾ വേദനിപ്പിക്കുന്നതാണെന്നും മോദി പറഞ്ഞു. വിഷയം  രാഷ്ട്രീയവത്ക്കരിക്കരുതെന്ന് എല്ലാ പാർട്ടികളോടും അഭ്യർത്ഥിക്കുന്നു. ഹൃദയത്തിൽ വേദനയും ദേഷ്യവും ഉണ്ടാകുന്നു. നിയമം സർവശക്തിയിൽ പ്രയോഗിക്കും. മണിപ്പൂരിലെ പെൺമക്കൾക്കുണ്ടായ ദുരനുഭവം ഒരിക്കലും പൊറുക്കാനാവില്ല. പരിഷ്കൃത സമൂഹത്തെ നാണം കെടുത്തുന്ന സംഭവമാണ് മണിപ്പൂരിലുണ്ടായത്. സ്ത്രീകളുടെ സുരക്ഷയ്ക്കായി കർശന നടപടികൾ സ്വീകരിക്കണമെന്ന് എല്ലാ മുഖ്യമന്ത്രിമാരോടും അഭ്യർത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏത് സംസ്ഥാനത്ത് നടന്നാലും ശക്തമായി അപലപിക്കപ്പെടേണ്ടതാണ്. രാഷ്ട്രീയത്തിലുപരിയായി എല്ലാവരുടെയും ഇടപെടൽ പ്രതീക്ഷിക്കുന്നുവെന്നും മോദി പറഞ്ഞു.

അതിനിടെ സർക്കാരിന് കർശന നിർദ്ദേശവുമായി സുപ്രീം കോടതി രംഗത്തെത്തിയിരുന്നു. സർക്കാരിന് ഇടപെടാൻ കുറച്ച് സമയം കൂടി നൽകുന്നു. ഇല്ലെങ്കിൽ സുപ്രീം കോടതി ഇടപെടൽ നടത്തും. സമുദായിക കലഹങ്ങൾക്ക് സ്ത്രീകളെ ഉപകരണമാക്കുന്നത് അംഗീകരിക്കാനാകില്ല. പുറത്ത് വന്ന ദൃശ്യങ്ങൾ വല്ലാതെ അസ്വസ്ഥമാക്കുന്നു. മണിപ്പൂർ കലാപം അടിയന്തരമായി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നടന്നത് വലിയ ഭരണഘടന ദുരുപയോഗമെന്നും അദ്ദേഹം പറഞ്ഞു.