ഖാര്‍കിവ് മേഖലയുടെ നിയന്ത്രണം തിരിച്ചുപിടിച്ചു യുക്രൈന്‍; പിന്മാറ്റം ആരംഭിച്ചു റഷ്യ

single-img
14 September 2022

റഷ്യ പിടിച്ചടക്കിയ ഖാര്‍കിവ് മേഖലയുടെ നിയന്ത്രണം തിരിച്ചുപിടിച്ചതായി യുക്രൈന്‍. മേഖലയുടെ നിയന്ത്രണം പൂര്‍ണമായും തിരിച്ചുപിടിച്ചതായി യുക്രൈന്‍ അവകാശപ്പെട്ടതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

ആറ് മാസത്തോളം റഷ്യയുടെ അധീനതയിലായിരുന്ന ഈ പ്രദേശങ്ങളുടെ നിയന്ത്രണം തിരിച്ചുപിടിച്ചതിന് ശേഷം സൈന്യം പട്ടണങ്ങളിലും ഗ്രാമങ്ങളിലും പതാക ഉയര്‍ത്തി. വ്ളാഡിമിര്‍ പുടിന്റെ സൈനിക അധിനിവേശത്തിന്റെ ആദ്യ ദിവസം തന്നെ ഖാര്‍കിവ് കീഴടക്കിയിരുന്നു.

യുക്രൈന്‍-റഷ്യന്‍ അതിര്‍ത്തിയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ഖാര്‍കിവ് ഒബ്ലാസ്റ്റിലെ വോവ്ചാന്‍സ്‌കില്‍ യുക്രൈന്‍ സൈന്യം തമ്ബടിച്ചിരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഖാര്‍കിവ് നഗരത്തില്‍ റഷ്യന്‍ സൈന്യം പ്രദേശം വിട്ടു.

സമീപകാല പരാജയങ്ങളുടെ പശ്ചാത്തലത്തില്‍ റഷ്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും സൈനിക മേധാവികളും ക്രിമിയയില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഡോണ്‍ബാസിലെ റഷ്യന്‍ സേന വിന്യാസത്തിന്റെ പ്രധാന കേന്ദ്രങ്ങളായ ഖാര്‍കിവ് മേഖലയിലെ ഇസിയം, കുപിയാന്‍സ്‌ക് എന്നിവയും സൈന്യം ഏറ്റെടുത്തതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

ഈ മാസം ഇതുവരെ രാജ്യത്തിന്റെ കിഴക്കും തെക്കുമായി 6,000 ചതുരശ്ര കിലോമീറ്റര്‍ (2,300 ചതുരശ്ര മൈല്‍) സൈന്യം തിരിച്ചുപിടിച്ചതായി യുക്രേനിയന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. റഷ്യന്‍ സേനയില്‍ നിന്ന് തിരിച്ചുപിടിച്ച 4,000 ചതുരശ്ര കിലോമീറ്റര്‍ (1,500 ചതുരശ്ര മൈല്‍) പ്രദേശത്തിന്റെ പൂര്‍ണ നിയന്ത്രണം യുക്രൈനിനാണ്. കൂടാതെ അടുത്തിടെ നടത്തിയ പ്രത്യാക്രമണത്തില്‍ 6,000 ചതുരശ്ര കിലോമീറ്റര്‍ കൂടി തിരിച്ചുപിടിച്ചതായും പ്രസിഡന്റ് സെലെന്‍സ്‌കി പറഞ്ഞു.