പിതാവ് നോക്കിനിൽക്കേ മണ്ണാർക്കാട് കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് സഹോദരിമാർ മുങ്ങിമരിച്ചു

single-img
30 August 2023

മണ്ണാർക്കാടിന് സമീപം ഭീമനാട് കോട്ടോപ്പാടത്ത് കുളിക്കാനിറങ്ങിയ മൂന്ന് സഹോദരിമാർ കുളത്തിൽ മുങ്ങി മരിച്ചു. ഭീമനാട് പെരുങ്കുളത്തിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. പിതാവ് നോക്കി നിൽക്കേയാണ് മൂന്ന് പെൺകുട്ടികളും വെള്ളത്തിൽ മുങ്ങിത്താഴ്ന്നത്. പിതാവ് തുണി അലക്കുന്നതിനിടെയായിരുന്നു അപകടം.

നാഷിദ(26), റംഷീന (23), റിൻഷി(18) എന്നിവരാണ് മരിച്ചത്. ഒരാൾ വെള്ളത്തിൽ വീണത് കണ്ട് രക്ഷിക്കാനിറങ്ങിയപ്പോഴാണ് ബാക്കി രണ്ടു പേർ അപകടത്തിൽ പെട്ടത്. ഇതിൽ വിവാഹിതരായ നാഷിദയും റംഷീനയും ഓണാവധിക്ക് വിരുന്ന് വന്നതായിരുന്നു. റിൻഷി നഴ്സിങ് വിദ്യാർത്ഥിനിയാണ്. സമീപത്തെ പറമ്പിൽ പണിയെടുക്കുന്ന അതിഥി തൊഴിലാളാണ് സംഭവം ആദ്യം കണ്ടത്.

തുടർന്ന് ഇവർ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തിയാണ് മൂന്ന് പേരെയും പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ച ശേഷമാണ് മൂന്നുപേരുടെയും മരണം സ്ഥിരീകരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു അപകടം. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോര്‍ട്ടം നടപടികൾ പൂർത്തീകരിച്ച് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.