പുതുപ്പള്ളി മോഡല്‍ എല്ലായിടത്തും നടത്തുമെന്ന് പ്രതിപക്ഷ നേതാവ് പ്രചാരണം നടത്തുന്നതില്‍ കാര്യമില്ല: എം വി ഗോവിന്ദന്‍ മാസ്റ്റർ
കേരളത്തിൽ രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോൾ മുതല്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുബത്തിനുമെതിരെ പ്രചാരണം നടക്കുന്നുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന്റെ അടിത്തറ തകര്‍ന്നിട്ടില്ലെന്നും ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ഇടുക്കിയിൽ സംസാരിക്കവെ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ജയിച്ചതിന് ശേഷം ചാണ്ടി ഉമ്മന്‍ പറഞ്ഞത് അപ്പ പതിമൂന്നാം തവണ വിജയിച്ചു എന്നാണ്. പുതുപ്പള്ളി മോഡല്‍ എല്ലായിടത്തും നടത്തുമെന്ന് പ്രതിപക്ഷ നേതാവ് പ്രചാരണം നടത്തുന്നതില്‍ കാര്യമില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഇതോടൊപ്പം കേന്ദ്രത്തിന്റെ ഇന്ത്യയുടെ പേര് മാറ്റല്‍ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു.
ഭരണഘടനാപരമായി തീരുമാനിച്ച ഇന്ത്യയുടെ പേര് മാറ്റാന്‍ ആര്‍ക്കാണ് അവകാശമെന്ന് ചോദിച്ച അദ്ദേഹം, ആര്‍എസ്എസ് അജണ്ടയുടെ നിര്‍ദേശമാണ് ഇതെല്ലാം എന്ന് ഓർമ്മപ്പെടുത്തി . മോദിയെ താഴെയിറക്കാന്‍ ഇന്‍ഡ്യ മുന്നണി ഉണ്ടായപ്പോള്‍ ആര്‍എസ്എസ് തീരുമാനം പേര് മാറ്റാനാണ്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഇപ്പോള്‍ പറയുന്നു. ഇനി തിരഞ്ഞെടുപ്പ് തന്നെ വേണ്ടെന്ന് വയ്ക്കും. മണിപ്പൂരിലെ സാഹചര്യവും മോശമാണ്. ഇത്രയും ദ്രുവീകരണം സൃഷ്ടിക്കാന്‍ ആര്‍എസ്എസിനേ കഴിയൂവെന്നും എം വി ഗോവിന്ദന്‍ മാസ്റ്റർ കൂട്ടിച്ചേർത്തു.