കേരളത്തിൽ പനി ബാധിതരുടെ എണ്ണം കൂടുന്നു, ഇന്ന് മാത്രം ചികിത്സ തേടിയത് 13747 പേർ

സംസ്ഥാനത്ത് പകർച്ചവ്യാധിയിൽ ഇന്ന് നാല് മരണം റിപ്പോർട്ട് ചെയ്തു. ഒറ്റദിവസം കൊണ്ട് 13747 പേരാണ് പനി ബാധിച്ച് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. എലിപ്പനി ബാധിച്ച് രണ്ടുപേർ മരണപ്പെട്ടു. ഡെങ്കിപ്പനി ബാധിച്ചും പകർച്ചപ്പനിയിലും ഓരോ മരണം വീതമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇന്ന് 15 പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 159 പേർക്കും എലിപ്പനി 22 പേർക്കും ചിക്കൻപോക്സ് 106 പേർക്കും സ്ഥിരീകരിച്ചു. ഒരാൾക്ക് അമീബിക് മസ്തിഷ്കജ്വര ബാധയും സ്ഥിരീകരിച്ചിട്ടുണ്ട്.
മരണകാരണമായേക്കാവുന്ന രോഗമാണ് ഷിഗെല്ല. രോഗത്തിന് കാരണം ബാക്ടീരിയയാണ്. ഷിഗല്ല ബാക്ടീരിയമൂലം ഷിഗല്ലോസിസ് എന്ന അണുബാധ കുടലിനുണ്ടാകും. വയറിളക്കമാണ് പ്രധാന രോഗലക്ഷണം. മലിനജലം, ഈച്ചകൾ വഴിയാണ് രോഗം വ്യാപിക്കുന്നത്.
വൃത്തിയില്ലാത്തതും കേടായതുമായ ഭക്ഷണത്തിലൂടെയും രോഗം പകരാം. രോഗബാധയുള്ളവർ പാചകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നതിലൂടെയും രോഗം പകരാം. അതിസാരം, വിസർജ്യത്തിൽ രക്തം, മലബന്ധം, ഛർദി, പനി, നിർജലീകരണം എന്നിവയാണ് രോഗലക്ഷണം.


