പന്നിയുടെ വൃക്ക ആദ്യമായി സ്വീകരിച്ച വ്യക്തി മരിച്ചു

single-img
13 May 2024

ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക ആദ്യമായി സ്വീകരിച്ച മനുഷ്യൻ മരിച്ചു. വൃക്ക സ്വീകരിച്ച് രണ്ട് മാസത്തിനുശേഷമാണ് മരണം. വൃക്ക മാറ്റിവച്ചാൽ രണ്ട് വർഷം വരെ ജീവിക്കുമെന്നായിരുന്നു ആരോ​ഗ്യവിദ​ഗ്ധരുടെ പ്രതീക്ഷ.

എന്നാൽ വൃക്കയുടെ പ്രവർത്തനം മുടങ്ങിയതാണോ മണകാരണമെന്ന് ഇതുവരെ സ്ഥിരീകരണമില്ല. അമേരിക്കയിലെ ബോസ്റ്റണിൽ മസാചുസിറ്റ്സ് ജനറൽ ആശുപത്രിയിലാണ് ശസ്ത്രക്രിയയിലൂടെ 62 വയസ്സുകാരനായ റിച്ചഡ് സ്‌ലേമാനിന് കഴിഞ്ഞ മാർച്ചിൽ പന്നിയുടെ വൃക്ക ഘടിപ്പിച്ചത്.

അതിനു മുമ്പ് ഏഴ് വർഷം ഡയാലിസിസ് ചികിത്സയിലായിരുന്നു ഇദ്ദേഹം. ഈ സമയം മറ്റൊരാളിൽനിന്നു വൃക്ക സ്വീകരിച്ചെങ്കിലും അതു തകരാറിലായിരുന്നു. പിന്നീടാണ് പന്നിവൃക്ക സ്വീകരിച്ചത്. ബയോടെക് കമ്പനിയായ ഇജെനസിസാണ് പന്നിവൃക്ക നൽകിയത്.

ഹാനികരമായ പന്നി ജീനുകൾ നീക്കി ചില മനുഷ്യജീനുകൾ ചേർത്താണ് അത് മാറ്റിവെക്കലിന്‌ സജ്ജമാക്കിയത്. 2023 ഏപ്രിലിൽ മസ്തിഷ്കമരണം സംഭവിച്ച ഒരാളിൽ പന്നിയുടെ വൃക്ക പിടിപ്പിച്ചു പരീക്ഷണം നടത്തിയിരുന്നു. ന്യൂയോർക്ക് യൂണിവേഴ്സിറ്റി ലാംഗോൺ ഹെൽത്ത് ആശുപത്രിയാണ് ആ പരീക്ഷണം നടത്തിയത്. ആ വ്യക്തിയും തുടർന്ന് മരിച്ചിരുന്നു.