നേപ്പാളിലുണ്ടായ വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ടവരില്‍ 40 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

single-img
15 January 2023

ദില്ലി: നേപ്പാളിലുണ്ടായ വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ടവരില്‍ 40 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങള്‍ ഉള്ളത്.

ആരെയും തിരിച്ചറിഞ്ഞിട്ടില്ല. വിമാനത്തില്‍ അഞ്ച് ഇന്ത്യാക്കാരടക്കം 14 വിദേശികളുണ്ടായിരുന്നു. 53 നേപ്പാള്‍ സ്വദേശികളും നാല് റഷ്യന്‍ പൗരന്മാരും രണ്ട് കൊറിയക്കാരും അയര്‍ലണ്ട്, അര്‍ജന്റീന, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ പേരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവരെല്ലാം മരിച്ചെന്നാണ് വിവരം. രണ്ട് കൈക്കുഞ്ഞുങ്ങളടക്കം മൂന്ന് കുട്ടികളും വിമാനത്തില്‍ ഉണ്ടായിരുന്നു.

കാഠ്‌മണ്ഡുവില്‍ നിന്ന് പൊഖാറ ആഭ്യന്തര വിമാനത്താവളത്തിലേക്ക് പോയ വിമാനം പൊഖാറയിലെ റണ്‍വേക്ക് സമീപം തകര്‍ന്ന് വീണ് കത്തിനശിക്കുകയായിരുന്നു. രാവിലെ 10.33 ന് പറന്നുയര്‍ന്ന വിമാനം ലക്ഷ്യത്തിലെത്താന്‍ അഞ്ച് മിനിറ്റ് മാത്രം ബാക്കിനില്‍ക്കെയാണ് അപകടത്തില്‍പെട്ടത്. റണ്‍വേയിലെത്തുന്നതിന് മുന്‍പ് ഉഗ്ര ശബ്ദത്തോടെ വിമാനം നിലംപൊത്തിയെന്നും തീപിടിച്ചുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.

വിമാനത്തിന് തീപിടിച്ചതിനാല്‍ തുടക്കത്തില്‍ ആളുകള്‍ക്ക് രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞില്ല. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. നാല് ജീവനക്കാരടക്കം 72 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. 15 ദിവസം മുന്‍പാണ് ഈ വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് നേപ്പാള്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. യാത്രക്കാരുടെ പേര് വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. നേപ്പാള്‍ പ്രധാനമന്ത്രി അടിയന്തര മന്ത്രിസഭ യോഗം വിളിച്ചു.