അരിക്കൊമ്ബനെ മയക്കുവെടി വയ്ക്കാനുള്ള ശ്രമം പ്രതിസന്ധിയിൽ; സംഘം ട്രാക്ക് ചെയ്തത് ചക്കക്കൊമ്ബനെ; ദൗത്യം പ്രതിസന്ധിയില്‍

single-img
28 April 2023

ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലയില്‍ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്ബനെ മയക്കുവെടി വയ്ക്കാനുള്ള ശ്രമം പ്രതിസന്ധി.

അരിക്കൊമ്ബന്‍ ഇപ്പോള്‍ എവിടെയെന്ന് വ്യക്തമല്ല. ചിന്നക്കനാലിന്‍റെ വിവിധ മേഖലയില്‍ തെരച്ചില്‍ നടത്തുകയാണ് ദൗത്യസംഘമിപ്പോള്‍. നേരത്തെ ആനക്കൂട്ടത്തിനൊപ്പമുണ്ടായിരുന്ന അരിക്കൊമ്ബന്‍ കൂട്ടത്തില്‍ നിന്നും മാറി കാട്ടില്‍ ഉറങ്ങുന്നുവെന്നും വനംവകുപ്പ് സംശയിക്കുന്നുണ്ട്. മുന്‍പ് പല ദിവസങ്ങളിലും ഈ സമയത്ത് അരിക്കൊമ്ബന്‍ കാട്ടില്‍ മാറിയിട്ടുണ്ട്. അങ്ങനെ വന്നാല്‍ പതിനൊന്ന് മണിക്ക് ശേഷമേ പുറത്തിറങ്ങൂ. വന മേഖലയില്‍ പല ഭാഗത്തായി വനപാലകര്‍ തെരച്ചില്‍ നടത്തുകയാണ്

രാവിലെ കാട്ടാനക്കൂട്ടത്തോടൊപ്പം കണ്ടത് ചക്കക്കൊമ്ബനെയാണ്. ഇത് അരിക്കൊമ്ബനാണെന്ന് തെറ്റിദ്ധരിച്ചതാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അരിക്കൊമ്ബനെ കണ്ടെത്താനായി ദൗത്യസംഘം തിരച്ചില്‍ തുടരുകയാണെന്നും അധികൃതര്‍ സൂചിപ്പിച്ചു.

രാവിലെ 6.30 ഓടെ ദൗത്യസംഘം ട്രാക്ക് ചെയ്തത് ചക്കക്കൊമ്ബനെയാണെന്ന് ആര്‍‌ആര്‍ടി സംഘം സ്ഥിരീകരിച്ചു. മുറിവാലനെയും മൊട്ടവാലനെയും കണ്ടെത്തിയെങ്കിലും അരിക്കൊമ്ബനെ കണ്ടെത്താനായില്ല. അരിക്കൊമ്ബന്‍ ഉള്‍ക്കാട്ടിലേക്ക് പോയിട്ടുണ്ടാകുമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ആര്‍ആര്‍ടി സംഘം കാട്ടില്‍ അരിക്കൊമ്ബനായുള്ള തിരച്ചില്‍ തുടരുകയാണ്.

അരിക്കൊമ്ബനെ മയക്കുവെടി വെക്കാന്‍ വിദഗ്ധരെയും കുങ്കിയാനകളെയും പ്രദേശത്തെത്തിച്ചിരുന്നു. ഉള്‍ക്കാട്ടില്‍ അരിക്കൊമ്ബനെ കണ്ടെത്തിയാല്‍ മയക്കുവെടി വെക്കുക ദുഷ്കരമാണ്. മയക്കു വെടിയേറ്റാല്‍ അരിക്കൊമ്ബന്‍ എങ്ങോട്ടു പോകുമെന്നത് ദൗത്യത്തില്‍ നിര്‍ണായകമാണ്. വാഹനം എത്താത്ത പ്രദേശത്താണെങ്കില്‍ ദൗത്യം വീണ്ടും ദുഷ്കരമാകുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

അരിക്കൊമ്ബനെ ഇന്ന് തന്നെ പിടികൂടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. കാലാവസ്ഥ അനുകൂലമാണ്. അരിക്കൊമ്ബനെ ഒറ്റയ്ക്ക് കിട്ടുക എന്നത് ശ്രമകരമായ ദൗത്യമാണ്. അരിക്കൊമ്ബനെ മാറ്റുന്ന സ്ഥലം വെളിപ്പെടുത്താനാകില്ല. സ്ഥലം സംബന്ധിച്ച്‌ മുദ്രവച്ച കവറില്‍ കോടതിയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അരിക്കൊമ്ബനെ പിടിക്കാനായി പുലര്‍ച്ചെ നാലേ മുക്കാലോടെയാണ് ദൗത്യസംഘം കാടുകയറിയത്. വനംവകുപ്പിന്റെ വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ നൂറ്റമ്ബതോളം പേരാണ് ദൗത്യസംഘത്തിലുള്ളത്. അരിക്കൊമ്ബനെ പിടികൂടാനുള്ള ദൗത്യത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് വെള്ളിയാഴ്ച പുലര്‍ച്ചെ നാലര മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സഞ്ചാരികള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി.