ജ‌യിലില്‍ കഴിയുന്ന സുഹേല്‍ദേവ് എംഎല്‍എ അബ്ബാസ് അന്‍സാരിയെ കാണാൻ ഭാര്യക്ക് നിരന്തരം സൗകര്യമുറുക്കി; ജയില്‍ സൂപ്രണ്ടിർക്കും ഏഴ് കീഴുദ്യോഗസ്ഥർക്കും എതിരെ നടപടി

single-img
12 February 2023

ലഖ്‌നൗ: ജ‌യിലില്‍ കഴിയുന്ന സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്‌ബിഎസ്‌പി) എംഎല്‍എ അബ്ബാസ് അന്‍സാരിയെ ഭാര്യ അനുമതിയില്ലാതെ നിരന്തരം സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് നടപടി.

ചിത്രകൂട് ജയില്‍ സൂപ്രണ്ടിനെയും ഏഴ് കീഴുദ്യോഗസ്ഥരെയും ശനിയാഴ്ച സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ എംഎല്‍എയുടെ ഭാര്യ നിഖത് ബാനോ, എംഎല്‍എ, ഭാര്യയുടെ ഡ്രൈവര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു. നിഖത് ബാനോവിനെയും ഡ്രൈവറെയും പോലീസ് അറസ്റ്റ് ചെയ്തു. ജയില്‍ സൂപ്രണ്ടിന്റെ മുറിയിവെച്ചാണ് അബ്ബാസും ഭാര്യ നിഖത്തും കണ്ടുമുട്ടിയിരുന്നത്. നിഖതിന്റെ കൈയില്‍ രണ്ട് മൊബൈല്‍ ഫോണുകളും പണവും കണ്ടെത്തി. കഴിഞ്ഞ രണ്ടാഴ്ചയായി ദമ്ബതികള്‍ ജയിലില്‍ കണ്ടുമുട്ടിയിരുന്നതായി അധികൃതര്‍ പറയുന്നു. എന്നാല്‍ ഈ കൂടിക്കാഴ്ചകള്‍ ജയില്‍ രേഖകളില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

ജയില്‍ രേഖകളില്‍ ഔദ്യോഗികമായി രേഖപ്പെടുത്താതെ ജയിലിനുള്ളില്‍ ഭാര്യയുമായി അബ്ബാസ് കൂടിക്കാഴ്ച നടത്തുന്നതായി വ്യാഴാഴ്ച രാവിലെ ചിത്രകൂട് പോലീസ് മേധാവി വൃന്ദ ശുക്ലയ്ക്ക് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടതെന്ന് അഡീഷണല്‍ ഡിജിപി ഭാനു ഭാസ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.

അബ്ബാസ് സാക്ഷികളെ ഭീഷണിപ്പെടുത്താന്‍ ഭാര്യയുടെ ഫോണ്‍ ഉപയോഗിക്കുന്നുവെന്നും പൊലീസ് ആരോപിച്ചു. തുടര്‍ന്ന് ശുക്ല ഡിഎം അഭിഷേക് ആനന്ദുമായി ചേര്‍ന്ന് ജയിലില്‍ അപ്രതീക്ഷിത പരിശോധന നടത്തി. ജയില്‍ സൂപ്രണ്ട് അശോക് സാഗറിന്റെ ഓഫീസിനോട് ചേര്‍ന്നുള്ള മുറിയിലാണ് അബ്ബാസിനെയും ഭാര്യയെയും കണ്ടെത്തിയത്. ജയില്‍ രേഖകളില്‍ കൂടിക്കാഴ്ചയുടെ പരാമര്‍ശമൊന്നും കണ്ടെത്തിയില്ല. നിഖത്തിന്റെ ബാഗില്‍ നിന്ന് രണ്ട് ഫോണുകളും 21,000 രൂപയും 12 സൗദി റിയാലും പൊലീസ് കണ്ടെടുത്തു. തെളിവെടുപ്പിനായി ജയിലിന്റെ സിസിടിവി ഡിവിആര്‍ പൊലീസ് പിടിച്ചെടുത്തു. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് അബ്ബാസ് അന്‍സാരിയെ ഇഡി അറസ്റ്റ് ചെയ്തത്.