വന്ദേ ഭാരതിന് നേരെ അയോധ്യയിൽ കല്ലേറ്; പിതാവും രണ്ട് മക്കളും അറസ്റ്റിൽ

single-img
11 July 2023

പുതുതായി ആരംഭിച്ച ഗോരഖ്പുർ – ലഖ്നൗ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ മൂന്ന് പേര്‍ അറസ്റ്റിൽ. മൂന്നു പസ്വാൻ എന്നയാളെയും അദ്ദേഹത്തിന്റെ മക്കളായ അജയ്, വിജയ് എന്നിവരെയുമാണ് പിടികൂടിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഈ മാസം ഒമ്പതിന് മൂന്നു പാസ്വാന്റെ ആറ് ആടുകൾ വന്ദേ ഭാരത് എക്സ്പ്രസ് ഇടിച്ച് ചത്തിരുന്നു. ഇതിന്റെ ദേഷ്യത്തിൽ മൂന്നുവും രണ്ട് മക്കളും വന്ദേ ഭാരത് എക്സ്പ്രസിന് നേര്‍ക്ക് കല്ലെറിയുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അയോധ്യയിലെ സൊഹാവൽ റെയിൽവേ സ്റ്റേഷന് സമീപം വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായതായി ആർപിഎഫ് പൊലീസിനെ അറിയിക്കുകയായിരുന്നു. ഉടൻ തന്നെ തന്നെ ലോക്കല്‍ പൊലീസിനെ അന്വേഷണത്തിന് നിയോഗിച്ചു.

തുടർന്ന് നടന്ന അന്വേഷണത്തിലാണ് ആടുകളുമായി ബന്ധപ്പെട്ട അപകടം ഉണ്ടായത് കണ്ടെത്തിയത്. മൂന്നുപേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. കല്ലേറിൽ യാത്രക്കാർക്ക് പരിക്കില്ലെന്നും പൊലീസ് അറിയിച്ചു.

ഗോരഖ്പൂര്‍ – ലഖ്‌നൗ വന്ദേ ഭാരത് എക്‌സ്പ്രസ് ജൂലൈ ഏഴിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തത്. അയോധ്യയിലൂടെ കടന്നുപോകുന്ന ഗോരഖ്പൂര്‍ – ലഖ്‌നൗ വന്ദേ ഭാരത് എക്‌സ്പ്രസ് സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലേക്കുള്ള ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്തുകയും വിനോദ സഞ്ചാരത്തിന് കുതിപ്പ് നല്‍കുകയും ചെയ്യുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രതീക്ഷ.