ഒറ്റുകാരെ സ്വാതന്ത്ര്യസമര പോരാളികളായി ചിത്രീകരിക്കുന്നു: പിണറായി വിജയൻ

single-img
24 October 2022

സ്വാതന്ത്ര്യസമരത്തിൽ ഒരുപങ്കും വഹിക്കാത്ത ചില ഒറ്റുകാരെ സ്വാതന്ത്ര്യസമര പോരാളികളായി ചിത്രീകരിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സങ്കുചിത ചിന്താഗതിയോടെ സ്വാതന്ത്ര്യസമര ചരിത്രത്തിൽനിന്നും ചില സംഭവങ്ങളെ വെട്ടിമാറ്റുന്ന എന്നും, വരുംതലമുറ ഇക്കാര്യങ്ങൾ മനസ്സിലാക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു. ഐഎൻഎ ഹീറോ വക്കം ഖാദർ നാഷണൽ ഫൗണ്ടേഷൻ സ്‌മാരകമന്ദിരം ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം

സ്വാതന്ത്ര്യസമരമെന്നത്‌ എല്ലാമതങ്ങളിൽപ്പെട്ടവരും പെടാത്തവരും വ്യത്യസ്‌ത രാഷ്ട്രീയ ചിന്തകൾ പുലർത്തിയവരുമെല്ലാം ഉൾച്ചേർന്ന ദേശീയ പ്രസ്ഥാനമാണ്‌. ഇതിനെ വർഗീയമായി വക്രീകരിച്ച്‌ ചരിത്രത്തെ വിദ്വേഷം പടർത്താനുള്ള ഉപാധിയാക്കാൻ ചിലർ ശ്രമിക്കുന്നു. അതിനെതിരെ ജാഗ്രത വേണം.

തൂക്കുമരത്തിലേക്ക്‌ നടക്കുമ്പോൾ ഒരു അപേക്ഷ മാത്രമാണ്‌ വക്കം ഖാദർ മുന്നോട്ടുവച്ചത്‌. വധശിക്ഷയ്‌ക്ക്‌ വിധിക്കപ്പെട്ട ഹിന്ദു സഹോദരനോടൊപ്പം തൂക്കിലേറ്റണമെന്നായിരുന്നു അത്‌. ഹിന്ദു–-മുസ്ലിം മൈത്രിക്ക്‌ മാതൃകയാകണമെന്നായിരുന്നു ഖാദറിന്റെ നിർബന്ധം. ഇത്‌ ഇക്കാലത്ത്‌ വളരെ പ്രസക്തമാണ്‌. മതസൗഹാർദം വെല്ലുവിളിക്കപ്പെടുകയും വർഗീയതയുടെ വിദ്വേഷം പടരുകയും ചെയ്യുന്ന കാലമാണ്‌ ഇത്‌. ഈ കാലഘട്ടത്തിൽ ഖാദറിന്റെ കാഴ്‌പ്പാട്‌ മഹത്തരമാണ്‌.