സ്‌മൃതി ഇറാനിയുടെ പച്ചക്കള്ളം പൊളിച്ചടുക്കി സോഷ്യൽ മീഡിയ

single-img
12 September 2022

കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനിയുടെ കള്ളം പൊളിച്ചടുക്കി സോഷ്യൽ മീഡിയ. കന്യാകുമാരിയിൽ നിന്നും രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര തുടങ്ങിയപ്പോൾ സ്വാമി വിവേകാനന്ദ പ്രതിമ സന്ദർശിച്ചില്ല എന്നായിരുന്നു കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനിയുടെ ആരോപണം. എന്നാൽ യാത്ര തുടങ്ങും മുന്നേ രാഹുൽ ഗാന്ധി സ്വാമി വിവേകാനന്ദ ശിലാസ്മാരകം സന്ദർശിക്കുന്ന വീഡിയോ വാർത്ത ഏജൻസിയായ ANI ട്വീറ്റ് ചെയ്തിരുന്നു. ഇത് ഷെയർ ചെയ്തുകൊണ്ടാണ് സ്‌മൃതി ഇറാനിയുടെ കള്ളം പൊളിച്ചടുക്കിയത്.

കഴിഞ്ഞ ദിവസം കർണാടകയിൽ പ്രസംഗിക്കുമ്പോഴായിരുന്നു സ്‌മൃതി ഇറാനിയുടെ ആരോപണം. ഇതിനെയാണ് വീഡിയോകളും ഫോട്ടോയും ഉൾപ്പടെ സോഷ്യൽ മീഡിയ പൊളിച്ചടുക്കിയത്. കോൺഗ്രസും രാഹുൽ ഗാന്ധി സ്വാമി വിവേകാനന്ദ ശിലാസ്മാരകം സന്ദർശിക്കുന്ന വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

അതേസമയം കന്യാകുമാരി മുതൽ കശ്മീർ വരെ രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് തിരുവനന്തപുരം നേമത്തു നിന്ന് ആരംഭിച്ചു.അടൂർ ഗോപാലകൃഷ്ണൻ, പെരുമ്പടവം ശ്രീധരൻ, ഡോ.ജി.വിജയരാഘവൻ ഉൾപ്പെടെ വിവിധ മേഖലകളിലെ പ്രമുഖരുമായി രാഹുൽഗാന്ധി കൂടിക്കാഴ്ച നടത്തും. വിഴിഞ്ഞം സമരസമിതി നേതാക്കളെയും രാഹുൽ കാണും.

ഇന്നത്തെ യാത്രയിൽ രാഹുൽ ഗാന്ധിയോടൊപ്പം തിരുവനന്തപുരം ജില്ലയിലെ പ്രവർത്തകരോടൊപ്പം പത്തനംതിട്ട ജില്ലയിലെ നാലു നിയോജകമണ്ഡലങ്ങളിലെ പ്രവർത്തകരും യാത്രയിൽ പങ്കെടുക്കും. 7 മണിയോടെ പദയാത്ര കഴക്കൂട്ടം അൽസാജ് അങ്കണത്തിൽ സമാപിക്കും. സമാപന പൊതുയോഗത്തിൽ ദേശീയ, സംസ്ഥാന നേതാക്കൾ പങ്കെടുക്കും.