പ്രധാനമന്ത്രിയാണ് എല്ലാം ചെയ്യുന്നതെങ്കില്‍ പൂജാരിമാരുടെ ആവശ്യം എന്ത്; പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശങ്കരാചാര്യന്മാർ

single-img
10 January 2024

അയോദ്ധ്യ രാമ ക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച് ജ്യോതിര്‍മഠം ശങ്കരാചാര്യര്‍. രാജ്യത്തെ മറ്റു നാല് മഠങ്ങളിലെയും ശങ്കരാചാര്യന്‍മാരോ പുരോഹിതരോ പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കില്ലെന്നും ജ്യോതിര്‍മഠം ശങ്കരാചാര്യര്‍ അറിയിച്ചു. രാമ ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാകുന്നതിന് മുന്‍പാണ് പ്രതിഷ്ഠ ചടങ്ങ്. പ്രധാനമന്ത്രിയാണ് എല്ലാം ചെയ്യുന്നതെങ്കില്‍ പൂജാരിമാരുടെ ആവശ്യം എന്താണെന്ന് ചോദിച്ച പുരി ശങ്കരാചാര്യര്‍ മോദി പ്രതിഷ്ഠ നടത്തുന്നത് കാണാന്‍ വരില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ക്ഷണം നിരസിച്ചുകൊണ്ട് പ്രതിഷ്ഠ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ലെന്ന് അറിയിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി ശങ്കരാചാര്യന്‍മാരും മുന്നോട്ട് വന്നത്. അതേസമയം രാജ്യത്തെ നാല് ശങ്കരാചാര്യന്‍മാര്‍ നിലപാട് അറിയിച്ചത് മോദി വിരുദ്ധതയല്ലെന്നും അവര്‍ ശാസ്ത്ര വിരുദ്ധരാകാന്‍ ആഗ്രഹിക്കാത്തതിനാലാണ് നിലപാടെന്നും ഇവിടെ ശാസ്ത്ര വിധി അവഗണിക്കപ്പെടുന്നുവെന്നും ജ്യോതിര്‍മഠം ശങ്കരാചാര്യര്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.

രാമ ക്ഷേത്ര നിര്‍മ്മാണം അപൂര്‍ണമായിരിക്കെ പ്രാണ പ്രതിഷ്ഠ നടത്തുന്നത് ഗുരുതര പ്രശ്‌നമാണ്. അക്കാര്യം പറഞ്ഞാല്‍ തങ്ങള്‍ മോദി വിരുദ്ധരാകും. പക്ഷെ ഇവിടെ എന്താണ് മോദി വിരുദ്ധതയെന്നും ജ്യോതിര്‍മഠം ശങ്കരാചാര്യര്‍ ചോദിക്കുന്നു.