തില്ലു താജ്പുരിയ തിഹാര്‍ ജയിലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തമിഴ്നാട് സ്പെഷ്യല്‍ പൊലീസിലെ ഏഴ് പേര്‍ക്ക് സസ്പെന്‍ഷന്‍

single-img
8 May 2023

രോഹിണി കോടതി വെടിവെപ്പ് കേസിലെ പ്രതിയും ഗുണ്ടാനേതാവുമായ തില്ലു താജ്പുരിയ തിഹാര്‍ ജയിലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തമിഴ്നാട് സ്പെഷ്യല്‍ പൊലീസിലെ ഏഴ് പേര്‍ക്ക് സസ്പെന്‍ഷന്‍.

ഇവരെ തമിഴ്നാട്ടിലേക്ക് മടക്കി അയക്കാനും തീരുമാനമാ‌യി. തില്ലുവിനെ സഹതടവുകാര്‍ ആക്രമിച്ചപ്പോള്‍ വെറുതെ നോക്കിനില്‍ക്കുക മാത്രമാണ് ഈ പൊലീസുകാര്‍ ചെയ്തതെന്നാണ് കണ്ടെത്തല്‍. ദില്ലി ജയില്‍ ഡിജിപി സഞ്ജയ് ബെനിവാള്‍ തമിഴ്നാട് പൊലീസിനോട് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചതിന് പിന്നാലെയാണ് തീരുമാനം.

ഇവര്‍ക്കെതിരെ വകുപ്പുതല നടപടിയെടുക്കുമെന്ന്, തമിഴ്നാട് സ്പെഷ്യല്‍ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കിയതായും തിഹാര്‍ ജയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ‘അവരെ സസ്പെന്റ് ചെയ്യുകയും തിരിച്ചുവിളിക്കുകയും ചെയ്തിട്ടുണ്ട്’. തിഹാര്‍ ജയില്‍ വൃത്തങ്ങള്‍ അറിയിച്ചു. സസ്പെന്‍ഷനിലായ ഏഴ് പേരും കൊലപാതകം നടന്ന എട്ടാം നമ്ബര്‍ സെല്ലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ്. ജയിലില്‍ സുരക്ഷാച്ചുമതല തമിഴ്നാട് സ്പെഷ്യല്‍ പൊലീസിന് കൂടിയാണ്.
ഈ സുരക്ഷാ ജീവനക്കാര്‍ക്ക് മുമ്ബില്‍ വച്ച്‌ തില്ലു താജ്പുരിയക്ക് കുത്തേല്‍ക്കുന്നത് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. കുത്തേറ്റ ശേഷം ഇവര്‍ തന്നെയാണ് അയാളെ എടുത്തുകൊണ്ടുപോയതും.

തിഹാര്‍ ജയിലില്‍ നിന്നുള്ള ഒരു സിസിടിവി വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്നത്, താജ്പുരിയയെ കുത്തേറ്റ ശേഷം കൊണ്ടുപോകുമ്ബോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വെച്ച്‌ ആക്രമിക്കപ്പെടുന്നതായി കാണിക്കുന്നു. അതീവ സുരക്ഷയുള്ള ജയിലിനുള്ളില്‍ എതിര്‍ ഗുണ്ടാ സംഘത്തിലെ നാല് പേര്‍ ചേര്‍ന്ന് ആയുധങ്ങള്‍ ഉപയോഗിച്ച്‌ താജ്പുരിയയെ ആക്രമിക്കുകയായിരുന്നു. കുത്തേറ്റ ശേഷവും ഇയാള്‍ക്ക് ജീവനുണ്ടായിരുന്നെന്നും ജയില്‍ സുരക്ഷാ ജീവനക്കാര്‍ എടുത്തു കൊണ്ടു പോകുന്നതിനിടെ പ്രതി രണ്ടാം തവണയും തില്ലുവിനെ ആക്രമിക്കുകയായിരുന്നുവെന്നും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആക്രമണം തുടരുമ്ബോഴും ഈ പൊലീസുകാര്‍ നിശബ്ദരായി നില്‍ക്കുന്നതും വീഡിയോയിലുണ്ട്.

2021 സെപ്തംബറില്‍ രോഹിണി കോടതിയില്‍ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ടാണ് സുനില്‍ മാന്‍ എന്ന തില്ലു താജ്പുരിയ ജയിലിലാകുന്നത്. രോഹിണി കോടതി വെടിവെപ്പിലേക്ക് നയിച്ചതും രണ്ട് ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കമായിരുന്നു. അന്ന് ജിതേന്ദര്‍ ഗോഗി എന്ന ഗുണ്ടാത്തലവന്‍ കൊല്ലപ്പെ‌ട്ടിരുന്നു. ഗോഗിയുടെ സംഘത്തിലെ അംഗങ്ങളാണ് തില്ലുവിനെ തിഹാര്‍ ജയിലില്‍ കൊലപ്പെടുത്തിയത്.