അരുണാചലിൽ ആദ്യമായി കോർപ്സ് കമാൻഡർ തല ചർച്ച; അതിർത്തി സംഘർഷം കുറയ്ക്കാൻ ഇന്ത്യ-ചൈന നീക്കം

അരുണാചൽ പ്രദേശിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റ ശ്രമങ്ങളും പ്രകോപനങ്ങളും ശക്തമാകുന്നതിനിടെ നിർണായക സൈനിക നീക്കവുമായി ഇന്ത്യ. ചരിത്രത്തിലാദ്യമായി അരുണാചൽ പ്രദേശ് അതിർത്തി മേഖലയിൽ ഇന്ത്യയും ചൈനയും തമ്മിൽ കോർപ്സ് കമാൻഡർ തലത്തിലുള്ള ഫ്ലാഗ് മീറ്റിംഗ് നടന്നു. കിബിത്തൂ സെക്ടറിലെ വാച്ച-ദമായി അതിർത്തി മീറ്റിംഗ് പോയിന്റിലായിരുന്നു ഇരുരാജ്യങ്ങളുടെയും മുതിർന്ന സൈനിക ഉദ്യോഗസ്ഥർ തമ്മിലുള്ള കൂടിക്കാഴ്ച.
അതിർത്തിയിൽ ഇരുപക്ഷവും തമ്മിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റുമുട്ടലുകളുടെയും സംഘർഷങ്ങളുടെയും പശ്ചാത്തലത്തിലാണ് പുതിയ ഉന്നതതല ചർച്ചാ സംവിധാനം ആരംഭിച്ചത്. ഇന്ത്യൻ ഭാഗത്തുള്ള വാച്ചയിലും ചൈനീസ് ഭാഗത്തുള്ള ദമായിയിലുമായി രണ്ടുദിവസങ്ങളിലായാണ് ചർച്ചകൾ നടന്നത്. അതിർത്തിയിൽ സമാധാനപരമായ അന്തരീക്ഷം പുനഃസ്ഥാപിക്കുകയാണ് കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിൽ അടുത്തിടെ നടന്ന അതിർത്തി ചർച്ചകളിൽ ഉണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് പുതിയ ചർച്ചാ സംവിധാനം പ്രാബല്യത്തിൽ വന്നത്. ഇതുവരെ കിഴക്കൻ ലഡാക്ക് മേഖലയിലാണ് ഇത്തരം കോർപ്സ് കമാൻഡർ തല ചർച്ചകൾ പ്രധാനമായും കേന്ദ്രീകരിച്ചിരുന്നത്. ഇതാദ്യമായാണ് ഈ സംവിധാനം അരുണാചൽ പ്രദേശ് സെക്ടറിലേക്കും വ്യാപിപ്പിക്കുന്നത്.
ഡിമാപ്പൂർ ആസ്ഥാനമായുള്ള 3 കോർപ്സിന്റെ കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഗിരീഷ് കാലിയയാണ് ഇന്ത്യൻ പ്രതിനിധി സംഘത്തിന് നേതൃത്വം നൽകിയത്. ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ 12 അംഗ സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്.
അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരി ജില്ലയിലെ തക്സിൻ മേഖലയിൽ ചൈനീസ് സൈന്യം പ്രകോപനം സൃഷ്ടിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഉന്നതതല സൈനിക ചർച്ച നടന്നത്. അരുണാചൽ പ്രദേശിന് മേൽ അവകാശവാദം ഉന്നയിക്കുന്ന ചൈനയുടെ നീക്കങ്ങൾക്കിടെ അതിർത്തിയിലെ തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കാൻ പുതിയ സൈനിക ചാനൽ സഹായിക്കുമെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ.
പരസ്പര വിശ്വാസം ശക്തിപ്പെടുത്തുന്നതിനും വലിയ തോതിലുള്ള സൈനിക ഏറ്റുമുട്ടലുകൾ ഒഴിവാക്കുന്നതിനും ഇത്തരം ഉന്നതതല സൈനിക ബന്ധങ്ങൾ അനിവാര്യമാണെന്നാണ് ഇന്ത്യയുടെ നിലപാട്. അതിർത്തിയിലെ സമാധാനവും ശാന്തതയും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന് നിർണായകമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
നിലവിൽ ഇന്ത്യ-ചൈന ബന്ധം കൂടുതൽ പോസിറ്റീവായ ദിശയിലേക്ക് നീങ്ങുകയാണെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. വരാനിരിക്കുന്ന ഉച്ചകോടികൾക്ക് മുന്നോടിയായി അതിർത്തിയിൽ സമാധാനാന്തരീക്ഷം ഉറപ്പാക്കാനുള്ള ശ്രമങ്ങളാണ് ഇരുപക്ഷവും നടത്തുന്നത്. പുതിയ കോർപ്സ് കമാൻഡർ തല ചർച്ചാ സംവിധാനം അതിർത്തിയിലെ തർക്കങ്ങൾ നിയന്ത്രിക്കുന്നതിലും സംഘർഷസാധ്യത കുറയ്ക്കുന്നതിലും നിർണായകമാകുമെന്നാണ് പ്രതീക്ഷ.


