ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്തു

ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലികൊടുത്തു.2025 മെയ് 13 വരെ ജസ്റ്റിസ് സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരും.
2019 ജനുവരിയിലാണ് സഞ്ജീവ് ഖന്നയെ സുപ്രീംകോടതി ജഡ്ജിയായി ഉയർത്തുന്നത്. അതിന് മുമ്പ് 14 വർഷം ഡല്‍ഹി ഹൈക്കോടതി ജഡ്ജി ആയിരുന്നു.രാജ്യത്തിന്റെ ചീഫ് ജസ്റ്റിസ് പദവി ഇന്ദിര ഗാന്ധി നിഷേധിച്ച ജസ്റ്റിസ് എച്ച് ആർ ഖന്നയുടെ സഹോദരി പുത്രനാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന. ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ പിതാവ് ദേവ് രാജ് ഖന്ന ഡല്‍ഹി ഹൈക്കോടതി ജഡ്ജി ആയിരുന്നു.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിരമിച്ചതിനെ തുടർന്ന് സുപ്രീം കോടതി കൊളീജിയത്തിലുണ്ടായ ഒഴിവിലേക്ക് ജസ്റ്റിസ് അഭയ് എസ് ഓക എത്തും. 2021 ഓഗസ്റ്റില്‍ സുപ്രീം കോടതി ജഡ്ജിയായ ജസ്റ്റിസ് ഓക, അതിന് മുൻപ് കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു.മഹാരാഷ്ട്രയിലെ താനെ സ്വദേശിയാണ് ജസ്റ്റിസ് അഭയ് എസ് ഓക. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ ബി ആർ ഗവായ്, സൂര്യകാന്ത്, ഹൃഷികേശ് റോയ്, അഭയ് എസ് ഓക എന്നിവർ അടങ്ങുന്നതാണ് പുതിയ സുപ്രീം കോടതി കൊളീജിയം.


