യുവാവ് മരിച്ച സംഭവത്തിൽ മദ്യം വഴിയിൽ കിടന്നു കിട്ടിയതല്ല; കുപ്പിയിൽ സിറിഞ്ച് ഉപയോഗിച്ച് വിഷം ചേർത്ത ബന്ധു അറസ്റ്റിൽ

single-img
13 January 2023

ഇടുക്കി ജില്ലയിലെ അടിമാലിയില്‍ വഴിയിൽ കിടന്നു കിട്ടിയതെന്നു പറ‍ഞ്ഞ് സുഹൃത്ത് കൊടുത്ത മദ്യം കുടിച്ച് യുവാവ് മരിച്ച സംഭവത്തിൽ അപ്രതീക്ഷിത വഴിത്തിരിവ്. മദ്യം വഴിയിൽ കിടന്നു കിട്ടിയതല്ലെന്നും ബന്ധു വാങ്ങി വിഷം ചേർത്തു നൽകിയതാണെന്നും അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി.

കൊലചെയ്യാനായി മദ്യത്തിൽ വിഷം കലർത്തിയ അടിമാലി കീരിത്തോട് സ്വദേശി സുധീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ മദ്യം കഴിച്ച് അടിമാലി സ്വദേശിയായ കുഞ്ഞുമോൻ (40) കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചിരുന്നു.

ഇയാൾക്കൊപ്പം മദ്യം കഴിച്ച മനോജ്, അനു എന്നിവർ ഇപ്പോഴും ചികിത്സയിലാണ്. മരണപ്പെട്ട കുഞ്ഞുമോന്റെ സഹോദരിയുടെ മകനാണ് അറസ്റ്റിലായ സുധീഷ്. മനോജുമായി വ്യക്തിവൈരാഗ്യം ഉണ്ടായിരുന്ന സുധീഷ്, റം പൈന്റ് കുപ്പി വാങ്ങി അടപ്പിൽ സുഷിരമിട്ട് വിഷകീടനാശിനി സിറിഞ്ച് ഉപയോഗിച്ച് കലർത്തുകയായിരുന്നു. പിന്നാലെ ഈ സുഷിരം മെഴുക് വച്ച് അടച്ചു.

അതിനുശേഷം വഴിയിൽ കിടന്നുകിട്ടിയ കുപ്പിയെന്ന് പറഞ്ഞ് മനോജിനെ വിളിച്ചുവരുത്തി നൽകി കുടിപ്പിക്കുകയായിരുന്നു. പക്ഷെ ഈ സമയം കൂടെയെത്തിയ അനുവും കുഞ്ഞുമോനും മദ്യം കഴിച്ചതോടെയാണ് പദ്ധതി പാളിയത്.

മദ്യപിച്ചതിനെ തുടർന്ന് ഛർദ്ദിയും ക്ഷീണവും വന്നതോടെ മൂന്നുപേരെയും ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇതിനെ തുടർന്ന് സുധീഷ് മദ്യക്കുപ്പി കത്തിച്ചുകളയാനും ശ്രമിച്ചു. ഇടുക്കി എസ്പിയുടെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.