ക്ഷേമ പെൻഷൻ 3,000 രൂപയായി ഉയർത്തും; കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1,000 രൂപ; തെരഞ്ഞെടുപ്പിൽ അഞ്ചിന ഗ്യാരണ്ടികളുമായി രാഹുൽ ഗാന്ധി

single-img
7 March 2026

കർണാടകയിലെയും തെലങ്കാനയിലെയും വിജയതന്ത്രം കേരളത്തിലും ആവർത്തിക്കാൻ കോൺഗ്രസ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് അഞ്ചിന ഗ്യാരണ്ടികൾ രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. പുതുയുഗ യാത്രയുടെ സമാപന സമ്മേളനത്തിലായിരുന്നു യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കരുത്തുപകരുന്ന പ്രഖ്യാപനങ്ങൾ.

കേരളത്തിലെ എല്ലാ സ്ത്രീകൾക്കും കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര. കൂടാതെ കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1,000 രൂപ ധനസഹായം. നിലവിലെ ക്ഷേമ പെൻഷൻ 3,000 രൂപയായി ഉയർത്തും. മുൻ മുഖ്യമന്ത്രിയുടെ സ്മരണാർത്ഥം നടപ്പിലാക്കുന്ന പദ്ധതിയിലൂടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വരെ സൗജന്യ ഇൻഷുറൻസ് പരിരക്ഷ.

സംരംഭങ്ങൾ തുടങ്ങുന്നതിനും മറ്റുമായി യുവാക്കൾക്ക് 5 ലക്ഷം രൂപ വരെ പലിശയില്ലാത്ത വായ്പ. കൂടാതെ വയോജനങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ പ്രത്യേക സർക്കാർ വകുപ്പ് രൂപീകരിക്കൽ എന്നിവയാണ് രാഹുൽ പ്രഖ്യാപിച്ച അഞ്ചിന ഗ്യാരണ്ടികൾ.

സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അതിരൂക്ഷമായാണ് രാഹുൽ ഗാന്ധി വിമർശിച്ചത്. കേരളത്തിൽ സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. തന്റെ പേരിൽ ഇഡി അന്വേഷണം നടക്കുമ്പോൾ, എന്തുകൊണ്ടാണ് കേരള മുഖ്യമന്ത്രിയെ ഇഡി ചോദ്യം ചെയ്യാത്തത് എന്നും രാഹുൽ ഓർമ്മിപ്പിച്ചു.

മോദിയാണ് പിണറായി വിജയനെ നിയന്ത്രിക്കുന്നതെന്നും രാഹുൽ ഉയർത്തി. തൊഴിലാളികളുടെ താൽപ്പര്യം സംരക്ഷിക്കാത്ത സർക്കാർ കോർപ്പറേറ്റുകളെയാണ് സഹായിക്കുന്നതെന്നും, സിപിഎം എന്ന പേര് മാറ്റി കോർപ്പറേറ്റ് പാർട്ടി ഓഫ് ഇന്ത്യ എന്ന് ആക്കണമെന്നും അദ്ദേഹം പരിഹസിച്ചു. സഞ്ജു സാംസണിനെ പ്രശംസിച്ചുകൊണ്ട് പ്രസംഗം തുടങ്ങിയ അദ്ദേഹം, ദേശീയ-അന്തർദേശീയ വിഷയങ്ങളും പ്രസംഗത്തിൽ പരാമർശിച്ചു.