ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത സ്വകാര്യ വിമാനം യാത്രയ്ക്കിടെ പാകിസ്ഥാനില്‍ അപൂര്‍വ ലാന്‍ഡിംഗ് നടത്തിയതില്‍ ദുരൂഹത

single-img
10 September 2022

ബംഗളൂരു : അമേരിക്കയില്‍ നിന്നും ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത സ്വകാര്യ വിമാനം യാത്രയ്ക്കിടെ പാകിസ്ഥാനില്‍ അപൂര്‍വ ലാന്‍ഡിംഗ് നടത്തിയതില്‍ ദുരൂഹത.

കറാച്ചി വിമാനത്താവളത്തിലാണ് വിമാനം കുറച്ച്‌ സമയത്തേയ്ക്ക് ഇറങ്ങിയത്. ഇതിന് ശേഷം വീണ്ടും പറന്ന് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുകയായിരുന്നു. ഇന്നലെ രാവിലെ എത്തിയ വിമാനത്തില്‍ ഇന്ത്യന്‍ വിസയുള്ള ആറ് അമേരിക്കന്‍ യാത്രികരാണ് ഉണ്ടായിരുന്നത്. 14 സീറ്റുകളുള്ള ജെറ്റ് വിമാനത്തിലാണ് ഇവര്‍ പറന്നത്.

സാധാരണ അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ ഗള്‍ഫ് റൂട്ടിലൂടെയാണ് പറക്കുന്നത്. എന്നാല്‍ ഈ ചെറുവിമാനം റൂട്ട് മാറ്റി പാകിസ്ഥാന് മുകളിലൂടെ പറന്നതിലും വ്യക്തത വന്നിട്ടില്ല. സാങ്കേതിക തകരാറോ, ഇന്ധനം നിറയ്ക്കുന്നതിന് വേണ്ടിയോ, കാലാവസ്ഥാ പ്രശ്നങ്ങളോ കാരണം വിമാനം ഇറക്കിയതാവാനാണ് സാദ്ധ്യത.

ജര്‍മ്മനിയില്‍ രജിസ്റ്റര്‍ ചെയ്ത വിമാനം കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്നതിന് ശേഷം ഏഴ് മണിക്കൂറും 19 മിനിട്ടും കൊണ്ടാണ് ബംഗളൂരുവില്‍ നിലം തൊട്ടത്. രാവിലെ 10.30ന് ഇറങ്ങിയ വിമാനത്തില്‍ ആറ് യാത്രക്കാരും എട്ടോളം ബാഗുകളും ഉണ്ടായിരുന്നു. യാത്രക്കാരുടെ പൗരത്വത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

അതേസമയം ബംഗളൂരുവില്‍ ഇറങ്ങിയത് എയര്‍ ആംബുലന്‍സല്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വിമാനത്തില്‍ നിന്നും എട്ടോളം ബാഗുകള്‍ പുറത്ത് കൊണ്ടുവന്നതാണ് കാരണം. സാധാരണ എയര്‍ ആംബുലന്‍സുകളില്‍ ലഗേജുകള്‍ കയറ്റാറില്ല. യാത്രക്കാരെ സ്വകാര്യ ബാഗുകള്‍ കൊണ്ടുപോകുന്നത് വിലക്കുന്നതാണ് കാരണം. അതേസമയം ബംഗളൂരുവില്‍ വിമാനത്തിന്റെ ലാന്‍ഡിംഗില്‍ അസ്വാഭാവികമായി ഒന്നും രേഖപ്പെടുത്തിയിട്ടില്ല.
വ്യാഴാഴ്ച രാവിലെ 11.30 ഓടെ ദുബായിലെ അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് ചെറുവിമാനം തിരികെ പറന്നത്.