നിയമസഭാ തെരഞ്ഞെടുപ്പ്; കർണാടയിൽ പണിതീരാത്ത പാത ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി എത്തുന്നത് എന്ന് ആരോപണം

single-img
11 March 2023

കർണാടകയിൽ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കുന്നതിന് മുമ്പേ തന്നെ പണിതീരാത്ത പാത ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നത് എന്ന് കോൺഗ്രസ് ആരോപണം. പ്രധാനമന്ത്രി ഞായറാഴ്ച തിരക്കിട്ട് ഉദ്ഘാടനം ചെയ്യുന്നത് പണി പൂർത്തിയാക്കാത്ത മൈസൂരു-ബംഗളൂരു അതിവേഗ 10 വരി പാതയാണ് എന്നാണ് പ്രതിപക്ഷമായ കോൺഗ്രസ് പറയുന്നത് .

കേന്ദ്ര ഗതാഗത മന്ത്രി നിഥിൻ ഗഡ്കരി ഈ മാസം ഏഴിന് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളും പാലത്തിൻ്റെ യഥാർത്ഥ അവസ്ഥയും തമ്മിൽ വലിയ അന്തരമാണ് എന്ന് കോൺഗ്രസ് ആരോപിക്കുന്നു. മാത്രമല്ല, നിലവിലെ പാലത്തിൻ്റെ അവസ്ഥ കോൺഗ്രസ് സംഘത്തിനൊപ്പം പാത സന്ദർശിച്ച മാധ്യമ പ്രവർത്തകർക്ക് അവർ വിശദമാക്കി. രണ്ടാം യുപിഎ സർക്കാറിൻ്റെ കാലത്ത് 2014 മാർച്ച് നാലിനാണ് പദ്ധതിക്ക് അംഗീകാരം നൽകിയത് എന്ന് മുൻ സംസ്ഥാന പൊതുമരാമത്ത് മന്ത്രി എച്ച്‌സി മഹാദേവപ്പയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സംഘം മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പൂർത്തിയാകേണ്ടിയിരുന്ന പദ്ധതിക്ക് 3,000 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരുന്നത്. എന്നാൽ നിർമ്മാണ കരാർ ബംഗളൂരു ആസ്ഥാനമായ ദിലിപ് ബിൽഡ്കോൺ ലിമിറ്റഡ് (ഡിബിഎൽ)കമ്പനിക്ക് നൽകിയതോടെ ചെലവ് 9,551 കോടി രൂപയായി ഉയർന്നതായും കോൺഗ്രസ് സംഘം ചൂണ്ടിക്കാട്ടി. എന്നാൽ പണി പൂർത്തിയാവുന്നതോടെ ചെലവ് 12,000 കോടി രൂപയിൽ എത്തുമെന്നും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പറയുന്നതായി കോൺഗ്രസ് സംഘം കൂട്ടിച്ചേർത്തു.

118 കിലോമീറ്ററിൽ 22 കിലോമീറ്ററിന്റെ പണികൾ ബാക്കിയുള്ളതിനാൽ പൂർത്തിയാകാൻ കുറഞ്ഞത് ഇനി എട്ട് മാസമെടുക്കും. ഇപ്പോൾ പണിതീരാതെ ഉദ്ഘാടനം നടത്തുന്നത് പദ്ധതിയുടെ പിതൃത്വം തങ്ങളുടേതാണെന്ന് അവകാശപ്പെടാനുള്ള ബിജെപിയുടെ നീക്കത്തിൻ്റെ ഭാഗമാണെന്നും കോൺഗ്രസ് ആരോപിച്ചു.