പ്രധാനമന്ത്രിയെ കണ്ടതിനു ശേഷം പ്രേമചന്ദ്രൻ എന്നെ വിളിച്ചിരുന്നു; മോദി ഇനി അധികാരത്തിൽ വരില്ല: ഷിബു ബേബി ജോൺ

single-img
12 February 2024

ഒരു പുതിയ നാടകം അരങ്ങേറ്റത്തിനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. മോദിയുടെ വിരുന്നിൽ പങ്കെടുത്ത എന്‍ കെ പ്രേമചന്ദ്രനെതിരെയും ആർഎസ്പിയ്ക്ക് എതിരെയും യുഡിഎഫിന് എതിരെയും ആണ് ഇത്. താൻ ഇതിനെയെല്ലാം പരമ പുച്ഛത്തോടെ കാണുന്നുവെന്നും ഷിബു ബേബി ജോൺ പറഞ്ഞു.

‘പൊട്ടിയ പടം വീണ്ടും ഇറക്കാൻ ശ്രമിക്കുന്നു. പ്രധാനമന്ത്രിയെ കണ്ടതിനു ശേഷം പ്രേമചന്ദ്രൻ എന്നെ വിളിച്ചിരുന്നു. മോദി ഇനി അധികാരത്തിൽ വരില്ല. അതിന് മുൻപുള്ള യാത്രയയപ്പ് ആയി മാത്രം ഞാൻ കാണുന്നു’; ഷിബു ബേബി ജോൺ പറഞ്ഞു. പ്രേമചന്ദ്രൻ എൽഡിഎഫിൽ നിൽക്കുമ്പോൾ അന്നത്തെ പ്രധാനമന്ത്രി വാജ്പെയി അഭിനന്ദിച്ചിട്ടുണ്ട്. അത് കൊട്ടിഘോഷിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പാർലമെന്റ് ഒഴിവാക്കി എളമരം കരീം ബിഎംഎസ് സമ്മേളനത്തിൽ പങ്കെടുത്തുവെന്നും ഷിബു ബേബി ജോൺ ആരോപിച്ചു. എളമരം കരീം ബിഎംഎസ് സമ്മേളനത്തിന് പോയി പ്രസംഗിച്ചു. ഇത് ഇരട്ടതാപ്പ് നയം ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കൊച്ചിയിൽ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ പിണറായി വിജയൻ എന്തിനു പോയി? സ്വീകരിക്കാൻ ചുമതല മന്ത്രി പി രാജീവിന് ആയിരുന്നു. പിന്നെ എന്തിനാ പിണറായി പോയത്?. നിധിൻ ഗഡ്കരിക്കും ഭാര്യക്കും പിണറായി വിജയൻ വീട്ടിൽ ഭക്ഷണം നൽകി. ഇതിനെ എന്ത് പറയണം ഷിബു ബേബി ജോൺ ചോദിച്ചു. ആർ ചന്ദ്രശേഖരൻ സർക്കസ് കൂടാരത്തിലെ കോമാളിയാണ്. അധികാര ദല്ലാൾ ആയി പ്രവർത്തിക്കുന്നവർക്ക് മറുപടി ഇല്ല. പ്രധാനമന്ത്രി എന്തിന് വിളിക്കുന്നു എന്ന് അറിയാൻ പ്രേമചന്ദ്രൻ കവടി കൊണ്ടുപോയില്ലെന്നും അദ്ദേഹം പരിഹസിച്ചു.