സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹർജികൾ; പരിഗണിക്കാൻ സുപ്രിംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു

single-img
15 April 2023

സ്വവർഗവിവാഹം നിയമ വിധേയമാക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജികൾ പരിഗണിക്കാനായി സുപ്രിംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു. ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായാണ് അഞ്ചംഗ ഭരണഘടന ബെഞ്ച് രൂപീകരിച്ചത്. ഏപ്രിൽ 18ന് ഹരജികൾ പരിഗണിക്കും. മാർച്ച് 13നാണ് ഹർജികൾ കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടത്.

രാജ്യത്ത് വ്യക്തികൾക്ക് തങ്ങളുടെ പ്രണയം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യവും അഭിപ്രായ പ്രകടന സ്വാതന്ത്ര്യവും മൗലിക അവകാശങ്ങൾ ആണെന്ന വാദമാണ് അന്ന് ഹർജിക്കാർ മുന്നോട്ട് വെച്ചത്. നിലവിലെ സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം രണ്ട് വ്യക്തികൾ എന്നെ നിയമത്തിൽ വ്യവസ്ഥയുള്ളൂ എന്നും ഹരജിക്കാർ കോടതിയിൽ വാദിച്ചു.

അതേസമയം, വിഷയത്തിൽ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലെ കേന്ദ്ര സർക്കാരിന്റെ നിലപാട് ആവർത്തിക്കുകയാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇന്നും കോടതിയിൽ ചെയ്തത്. പ്രണയത്തിനും പ്രണയം പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ടെങ്കിലും സ്വവർഗ്ഗ വിവാഹം നിയമപരമാക്കുന്നത് വലിയൊരു വിഭാഗം സമൂഹത്തിന്റെ പൊതു ചിന്തയ്ക്ക് എതിരാണെന്നും കേന്ദ്ര സർക്കാർ കോടതിയിൽ വാദിച്ചു.

ഇപ്പോൾ രാജ്യത്തുള്ള നിയമങ്ങളും വ്യക്തികളുടെ അവകാശങ്ങളും തമ്മിൽ ബന്ധപ്പെട്ട വിഷയമായതിനാൽ ഈ ഹർജികളിൽ കോടതി ഇടപെടരുത് എന്നും പാർലമെന്റിൽ വിഷയം ചർച്ച ചെയ്ത് നിയമ നിർമാണം നടക്കണമെന്നും സോളിസിറ്റർ ജനറൽ നിലപാട് സ്വീകരിച്ചു. അതേസമയം, മൗലിക അവകാശങ്ങളുമായി ബന്ധപ്പെട്ട വിഷയമായതിനാൽ സ്വവർഗ വിവാഹത്തിന് നിയമ സാധുത തേടിയുള്ള ഹരജികൾ പ്രാധാന്യമുള്ളത് ആണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു.